കഴക്കൂട്ടം: അർധരാത്രി മറ്റാരുമറിയാതെ അദ്ധ്യാപകന്റെ ബൈക്കുമെടുത്ത് ചുറ്റാനിറങ്ങിയ 14കാരന് അപകടത്തിൽ ദാരുണാന്ത്യം. അറബിക്ക് കോളേജ് വിദ്യാർത്ഥിയും മംഗലപുരം മേൽതോന്നയ്ക്കൽ പാട്ടത്തിൻ ദേശത്ത് പൊയ്കയിൽ പള്ളിക്ക് സമീപം നിഖമത്ത് മൻസിലിൽ സാബു- ജസീന ബീവി ദമ്പതികളുടെ മകനുമായ സഹൽ സാബു (14) വാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരുക്കേറ്റിരുന്നു.

കരുനാഗപ്പള്ളി പനയന്നാർകാവ് സ്വദേശി ഹസ(15)നാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നലെ പുലർച്ചെ ഒരുമണിയോടെ ശാസ്തവട്ടത്തെ റോഡരുകിലെ പോസ്റ്റിലിടിച്ചാണ് അപകടം. ശബ്ദം കേട്ടെത്തിയ സമീപവാസികൾ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹലിനെ രക്ഷിക്കാനായില്ല. മുടപുരത്തെ അറബിക് കോളേജിൽ താമസിച്ച് പഠിക്കുന്ന ഇവർ കോളേജ് അധികൃതർ അറിയാതെയാണ് അവിടെയുണ്ടായിരുന്ന ബൈക്കിൽ കറങ്ങാനിറങ്ങിയത്.

തോന്നയ്ക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സഹൽ പിതാവ് വിദേശത്താണ്. സഹോദരി സാഹിറ തോന്നയ്ക്കൽ ബ്‌ളുമൗണ്ട് പബ്‌ളിക് സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാർത്ഥിനി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പൊയ്കയിൽ മുസ്‌ളിം ജമാഅത്തിൽ കബറടക്കി.