- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; ഗൃഹനാഥൻ എഡ്വേർഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു; എഡ്വേർഡ് ശീതള പാനീയത്തിൽ വിഷം ചേർത്ത് നൽകിയെന്ന് സൂചന; മൂത്തമകൾ രക്ഷപ്പെട്ടത് പാനീയം കുടിക്കാതെ കളഞ്ഞതോടെ
കൊല്ലം: കുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോ തുരുത്ത് സ്വദേശി എഡ്വേർഡിന്റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്.
എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് സംശയം.
വൈകിട്ട് 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ. എഡ്വേർഡും (അജിത്, 40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്.
ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടുദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേർഡ് വർഷയെ നിർബ്ബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വർഷ എത്തിയതുമുതൽ ഇരുവരും തമ്മിൽ വഴക്കുനടന്നിരുന്നതായി അയൽക്കാർ പറയുന്നു. സമീപത്തെ രാഷ്്ട്രീയപ്രവർത്തകനെ വിളിച്ചുവരുത്തി ഇവരുടെ ബന്ധുവിന്റെ ഫോൺനമ്പർ നൽകി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകിട്ട് 4.30-ഓടെ അയൽവാസി ഇവർക്ക് പാല് വാങ്ങിനൽകി. എഡ്വേർഡ് എത്തി പാലുവാങ്ങി അകത്തേക്കുപോയി.
5.30-ഓടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവിൽ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകിയതായാണ് സൂചന. മൂത്തമകൾ പാനീയം കുടിക്കാതെ കളയുകയായിരുന്നു.
അലൈൻ, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുനടത്തിയ പരിശോധനയിൽ മരിച്ചുകഴിഞ്ഞതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന വർഷയെയും എഡ്വേർഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വർഷയും മരിച്ചു. എഡ്വേർഡ് അതീവഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വർഷയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലും കുട്ടികളുടെ മൃതദേഹങ്ങൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിമോർച്ചറിയിലുമാണ്.
10 മാസങ്ങൾക്കുമുമ്പാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നതായി അയൽക്കാരും പറയുന്നു. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാകുറിപ്പുകിട്ടിയതായും സംശയരോഗമാണ് മക്കളെയും ഭാര്യയെയും വിഷംകൊടുത്തുകൊന്ന് എഡ്വേർഡ് ആത്മഹത്യയ്ക്കുശ്രമിച്ചതിനുപിന്നിലെന്നും സൂചനയുണ്ട്.