തൃശൂർ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ കരാറുകാർക്ക് പണം നൽകിയില്ലെന്ന് പരാതി. പരസ്യകമ്പനികൾക്കും കരാറുകാർക്കും പ്രിന്റിങ് സ്ഥാപനങ്ങൾക്കുമാണ് പണം കിട്ടാൻ ബാക്കിയുള്ളതെന്നാണ് പരാതി.

പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടർന്ന് കരാറുകാർ കേന്ദ്ര സംസ്ഥാന നേതാക്കളെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നാണ് പരാതി. സുരേഷ് ഗോപിയെ ഇക്കാര്യം അറിയിച്ചതായും പറയുന്നു.

എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ എല്ലാവരുടേയും പണം കൊടുത്താണ് സുരേഷ് ഗോപി മടങ്ങിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ രീതിയിൽ പ്രതീക്ഷവെച്ച മണ്ഡലമാണ് തൃശൂർ. എന്നാൽ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപനാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി.