തൃശൂർ: സുരേഷ് ​ഗോപി ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ മത്സരിക്കുന്നതിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്. രാജ്യസഭയിലേക്കു രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമെന്ന നിലയിൽ സുരേഷ് ഗോപി കക്ഷി രാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്ന തത്വം പാലിക്കണമെന്നാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ പരാതി നൽകുന്ന കാര്യം സജീവ പരി​ഗണനയിലാണെന്ന് കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപൻ എംപി വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.സുരേഷ് ഗോപി രാജ്യസഭയിലെ നോമിനേറ്റ് ചെയ്ത അംഗമാണ്. ഓരോ മേഖലയിലും മികവു തെളിയിക്കുന്നവരെയാണ് സഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്യുന്നത്. അങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുന്നത് അയോഗ്യതയ്ക്കു കാരണമാവുമെന്നാണ് നിയമ വിദഗ്ധരുമായുള്ള ആലോചനയിൽ അറിയാനായതെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കൂടുതൽ ചർച്ചകൾക്കു ശേഷം സുരേഷ് ഗോപിക്കെതിരെ പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്ന് പ്രതാപൻ പറഞ്ഞു.

പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയായ സ്വപൻ ദാസ്ഗുപ്തയ്‌ക്കെതിരെ സമാനമായ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂരിൽ കോൺഗ്രസിന്റെ നീക്കം. നാമനിർദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായ സ്വപൻദാസ് ഗുപ്ത ബംഗാളിലെ താരകേശ്വരി മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗം എതെങ്കിലും രാഷ്ട്രീയ പാർ്ട്ടിയിൽ ചേർന്നാൽ അംഗത്വത്തിൽ അയോഗ്യത വരുമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് ദാസ്ഗുപ്തയ്‌ക്കെതിരെ ആക്ഷേപം ഉയർന്നത്.

അതേസമയം, സുരേഷ് ​ഗോപി ഇന്നലെ തൃശ്ശൂരിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. അണികളിലും ആരാധകരിലും ആവേശം വാനോളം വിതറിയാണ് താരം തൃശ്ശൂരിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിലാണ് സുരേഷ് ​ഗോപി ഹെലികോപ്റ്ററിൽ എത്തിയത്. അവിടെ താരക്കെ സ്വീകരിക്കാൻ എൻഡിഎയുടെ ജില്ലാ നേതാക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു. തുടർന്ന് കാറിൽ അയ്യന്തോളിലെ കലക്ടറേറ്റിലേക്ക് പത്രിക നൽകാൻ തിരിച്ചു.

ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ​ഗോപി കലക്ടറേറ്റിലെത്തിയത്. നടൻ ദേവനും ഒപ്പമുണ്ടായിരുന്നു. ആർഡിഒ എൻ.കെ.കൃപയ്ക്ക് പത്രിക നൽകുമ്പോൾ സമയം 12.15. പത്രിക സമർപ്പിച്ച് പുറത്തിറങ്ങുമ്പോൾ കലക്ടറേറ്റിലെ ജീവനക്കാരും മാധ്യമ പ്രവർത്തകരും കാത്തു നിൽപ്പുണ്ടായിരുന്നു. അ‍ഞ്ച് മിനിറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടി ആക്‌ഷൻ. പുറത്തിറങ്ങുമ്പോൾ മൊബൈൽ ക്യാമറകൾ മിന്നി. കലക്ടറേറ്റിനു മുൻപിൽ ബിജെപി പ്രവർത്തകർ പൂമാല അണിയിച്ചു സ്വീകരിച്ചു. കൈവീശി കാണിച്ച് അഭിവാദ്യം അർപ്പിച്ച് തിരികെ കാറിലേക്ക്.ല ഒരു മണിയോടെ തിരിച്ച് ശോഭാ സിറ്റിയിലെത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരിച്ചു. ഇനി, ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരമുള്ള വിശ്രമത്തിനു ശേഷം 24ന് പ്രചാരണത്തിന് മണ്ഡലത്തിൽ തിരിച്ചെത്തും.

പുഴയ്ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് അദ്ദേഹം കളക്ടറേറ്റിലെത്തിയത്. തൃശൂരിൽ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവർത്തിച്ച സുരേഷ് ഗോപി എംപി തൃശ്ശൂരിലെ വോട്ടർമാർ തനിക്ക് വിജയം തരുമെന്നും പറഞ്ഞു. മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തവണ തൃശൂർ അങ്ങെടുക്കുമോയെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ തൃശൂരിൽ വിജയസാധ്യതയല്ല, മത്സരസാധ്യതയാണ് ഉള്ളതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആര് ജയിക്കുമെന്ന് ആർക്കും പറയാനാവില്ല. എങ്കിലും നല്ല മത്സര സാധ്യതയുള്ള മണ്ഡലമാണ് തൃശൂർ. പാർട്ടി മുന്നോട്ടുവെച്ചത് നാല് സീറ്റുകളാണ്. അതിൽ തൃശൂർ താൻ തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃശൂരിൽ മത്സരിക്കാനാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു,

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനാർത്ഥിയായത്. കലാകാരൻ എന്ന നിലയിൽ രാഷ്ട്രീയമായ കാര്യങ്ങളിൽ മറുപടി പറയാനാവില്ല. എംപിയെന്ന നിലയിൽ നല്ല നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. വിവിധ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ വോട്ട് വർദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയിൽ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ച 10 ദിവസത്തെ വിശ്രമം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.