തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവെ ശബരിമല വിവാദം വീണ്ടും ഉയർത്തിക്കാട്ടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് അദ്ദേഹം ശബരിമല വിഷയം പരോക്ഷമായി സൂചിപ്പിച്ചത്. ഇരുമുന്നണികളും ആരോപണങ്ങളിൽ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'അന്വേഷണങ്ങൾ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താകുമെന്നും ഇപ്പോൾ വ്യക്തമല്ല, എന്നാൽ ഞാൻ തികഞ്ഞ ഈശ്വര വിശ്വാസിയാണ്, ഒരാളുണ്ട് ആരെയും വെറുതെ വിടില്ല. ഞാൻ സ്ഥാനാർത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യൻ, എന്റെ അയ്യൻ'. സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെവിടെയൊക്കെ ബിജെപിക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാർട്ടികൾ ഭയക്കുന്നത്. അതിനാൽ ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കിൽ ഈ തിരഞ്ഞെടുപ്പ് ജനങ്ങൾക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.