ത്ര തുക മുടക്കിയാലും ഭാര്യയുടെ ജീവൻ രക്ഷിക്കണമെന്നതായിരുന്നു മിത്തുലാൽ ബാഫ്‌നയുടെ ലക്ഷ്യം. മുംബൈ മാഹിമിലെ ഹിന്ദുജ ആശുപത്രിയിലെ ഡോക്ടർമാർ മിത്തുലാലിന് നൽകിയത് 200 ശതമാനം ഉറപ്പ്. ഹൃദ്രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കായി മിത്തുലാൽ മുടക്കിയത് 43 ലക്ഷം രൂപ. എന്നാൽ, അവരുടെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെ ഭാര്യ മഞ്ജു മരിച്ചു. വിദേശത്തുനിന്ന് പ്രത്യേകം ഇറക്കുമതിചെയ്ത വാൽവ് ഹൃദയത്തിനുള്ളിലേക്ക് വീണുപോയതാണ് മരണകാരണം.

ട്രാൻസ്‌കത്തീറ്റർ മിത്രൽ വാൽവ് റിപ്പയർ എന്ന ചികിത്സാരീതി 200 ശതമാനം സുരക്ഷിതമാണെന്ന ഡോക്ടർമാരുടെ ഉറപ്പിനെത്തുടർന്നാണ് ഏതുവിധേനയും പണമുണ്ടാക്കി ഭാര്യയെ രക്ഷിക്കാൻ താൻ തയ്യാറായതെന്ന് മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നു. അഞ്ചുദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, 60 ദിവസത്തോളം കോമ സ്‌റ്റേജിൽ ആശുപത്രിയിൽ കിടന്നശേഷം ഡിസംബർ 19-ന് അവർ മരിക്കുകയായിരുന്നു.

ഭാര്യയുടെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നാണ് ബാഫ്‌നയുടെ ആരോപണം. ഏറെ വാഗ്വാദത്തിനൊടുവിൽ, 12.47 ലക്ഷം രൂപ ബാഫ്‌നയ്ക്ക് തിരിച്ചുനൽകാൻ ആശുപത്രി അധികൃതർ തയ്യാറായി. 11 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസിൽനിന്നും ലഭിച്ചു. ചികിത്സയിൽ യാതൊരു തരത്തിലുള്ള കുഴപ്പവുമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ജയ്‌പ്പുരിൽനിന്ന് പ്രത്യേകം വരുത്തിയ ഹൃദ്രോഗ വിദഗ്ധൻ ഡോ. രവീന്ദർ സിങ് റാവുവാണ് ട്രാൻസ്‌കത്തീറ്റർ ചികിത്സ നടത്തിയത്. ചികിത്സ നടത്തുന്നതിന് മുമ്പ് തന്നെയോ ബന്ധുക്കളെയോ കാണാൻ ഡോക്ടർ തയ്യാറായില്ലെന്ന് ബാഫ്‌ന പറയുന്നു. മാത്രമല്ല, ഒന്നരലക്ഷം രൂപയെന്ന് രേഖപ്പെടുത്തിയിട്ടുള്ള വാൽവിന് 11 ലക്ഷം രൂപ നൽകിയതായും അവർ പറയുന്നു. ചികിത്സയ്ക്കാകെ 20 ലക്ഷം രൂപയേ ചെലവാകൂ എന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും പിന്നീട് തുക കുതിച്ചുയരുകയായിരുന്നുവെന്നും ബാഫ്‌ന പറഞ്ഞു.

പുതിയ ചികിത്സയിലെ അപകടം അറിഞ്ഞിരുന്നെങ്കിൽ തിടുക്കപ്പെട്ട് അതിന് തയ്യാറാകുമായിരുന്നില്ലെന്ന് ബാഫ്‌ന പറഞ്ഞു. എന്നാൽ, ആശുപത്രി അധികൃതർ അത് അംഗീകരിക്കുന്നില്ല. മഞ്ജുവിന്റെ നില വളരെ അപകടാവസ്ഥയിലായിരുന്നുവെന്നും അതുകൊണ്ടാണ് വാൽവ് മാറ്റിവെക്കാൻ തയ്യാറായതെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ സഞ്ജയ് അഗർവാല, കാർഡിയാക് സർജന്മാരായ കുശാൽ പാണ്ഡെ, രവീന്ദർ സിങ് റാവു എന്നിവർ പറയുന്നു. ആറുമാസത്തിനപ്പുറം ഇപ്പോഴത്തെ അവസ്ഥയിൽ മഞ്ജു ജീവിക്കുമായിരുന്നില്ലെന്നും അവർ പറയുന്നു.