പാലക്കാട്: പ്രശസ്ത ഗീതാ പണ്ഡിതനും ആയുർവേദ ചികിത്സകനുമായി സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് നിര്യാതനായി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാരതീയ ഗീതാശാസ്ത്രത്തിലും ആയുർവേഗ ഭക്ഷണ രീതിയിലും അഘാതമായ പാണ്ഡിത്യമുള്ള അദ്ദേഹത്തിന് രാജ്യത്ത് അങ്ങോളമിങ്ങളം നിരവധി അനുയായികളുണ്ട്.

ആത്മീയ രംഗത്തും കാൻസർ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന നിർമലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയിൽ മഠത്തിലായിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്.

വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ അസുഖം മൂർച്ചിച്ചതോടെ പാലക്കാട് തങ്കം ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും വൈകുന്നേരം ആറരയോടെ അന്തരിക്കുകയായിരുന്നു. വർഷങ്ങളായി മഠത്തിൽ താമസിക്കുകയായിരുന്ന നിർമ്മാലനന്ദഗിരിയെ ശിഷ്യന്മാരായിരുന്നു നോക്കിക്കൊണ്ടിരുന്നത്.

1980ൽ കാശിയിലെ തിലബാണ്ടേശ്വരം മഠത്തിലെ അച്യുതാനന്ദഗിരിയിൽനിന്നാണു സന്യാസം സ്വീകരിച്ചത്. അതിനുശേഷം കേരളത്തിൽ തിരിച്ചെത്തി അദ്വൈത ഫിലോസഫിയുടെ പ്രചാരകനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയും ഉത്തരേന്ത്യയിലും നിരന്തര പ്രഭാഷണം നടത്തി. വേദങ്ങളുടെ ഭാഗമായി ആയുർവേദത്തെ കരുതുകയും അതിൽ ചികിൽസ തുടങ്ങുകയും ചെയ്തു.

90കളിൽ ഷൊർണൂരിലാണ് ചികിൽസ തുടങ്ങിയത്. അവിടെനിന്നു പിന്നീട് ഒറ്റപ്പാലം പാലപ്പുറം പാലിയിൽ മഠത്തിൽ വീട്ടിൽ താമസിച്ചു പ്രഭാഷണവും ചികിൽസയും മുന്നോട്ടുകൊണ്ടുപോയി. ഈ വീട്ടുകാരായിരുന്നു സ്വാമിജിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത്. കണ്ണൂർ ഇരിട്ടിയിൽ ആണ് പൂർവാശ്രമം എന്നാണ് വിവരം.

ആരോഗ്യസ്ഥിതി മോശമായപ്പോൾ ആറു മാസം മുൻപു പ്രഭാഷണം നിർത്തി. നാലു ദിവസം മുൻപു ചികിൽസയിലായിരുന്നു. കേനോപനിഷത്ത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം, ക്ഷേത്രാരാധന തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭൗതികശരീരം ഒറ്റപ്പാലത്തേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ മൂന്നുമണിക്ക് പാലിയിൽ മഠത്തിൽ.