കാബൂൾ: കാബൂളിൽ ചൊവ്വാഴ്ച നടന്ന കൂറ്റൻ പ്രതിഷേധം താലിബാന് തെല്ലൊന്നുമല്ല അലോസരം ഉണ്ടാക്കിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ എല്ലാം ചിത്രങ്ങൾ വന്നു. സ്ത്രീകളും കുട്ടികളും അടക്കമാണ് തെരുവിലിറങ്ങിയത്. ഇതിന്റെ ദേഷ്യം താലിബാൻ തീർത്തത് ചില മാധ്യമപ്രവർത്തകരോടാണ്. രണ്ട് മാധ്യമ പ്രവർത്തകരെ തല്ലി ചതച്ച് ചോര ഒലിപ്പിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

കാബൂളിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകരെ മണിക്കൂറുകളോളം തടഞ്ഞ് വച്ച് ക്രൂരമായി മർദ്ദിച്ചത്. ബുധനാഴ്ച നടന്ന പ്രതിഷേധം കവർ ചെയ്യുന്നതിനിടെയാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബാറ്റണുകളും, ഇലട്രിക് കേബിളുകളും, ചാട്ടവാറുകളും ഉപയോഗിച്ചായിരുന്നു മർദ്ദനം. പ്രതിഷേധം സംഘടിപ്പിച്ചു എന്നാരോപിച്ചായിരുന്നു തല്ലിച്ചതച്ചത്.

ഒരു താലിബാൻ ഭടൻ, കാൽ എന്റെ തലയിൽ വച്ച് കോൺക്രീറ്റിനോട് ചേർത്ത് അമർത്തി ഞെരിച്ചു...തലയിൽ തൊഴിച്ചു....ഞാൻ വിചാരിച്ചു എന്നെ കൊല്ലാൻ പോകുകയാണെന്ന്, ഫോട്ടോഗ്രാഫറായ നെമത്തുള്ള നഖ്ഡി, വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ലൊസാഞ്ചലസ് ടൈംസ് ലേഖകൻ മാർക്കസ് യാം, അഫ്ഗാൻ മാധ്യമ സ്ഥാപനമായ എറ്റിലാട്രോസ് എന്നിവരാണു താലിബാൻ ക്രൂരതയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. പടിഞ്ഞാറൻ കാബൂളിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വിഡിയോ എഡിറ്ററും റിപ്പോർട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നീ മാധ്യമപ്രവർത്തകർക്കാണ് അടിയേറ്റത്. മാധ്യമപ്രവർത്തകരാണെന്നു കരഞ്ഞുപറഞ്ഞിട്ടും പരിഗണിച്ചില്ല. ഇത്തരത്തിൽ നിരവധി മാധ്യമപ്രവർത്തകർക്കു മർദനമേറ്റതായി റിപ്പോർട്ടുണ്ട്. മാർക്കസ് യാം ട്വീറ്റ് ചെയ്ത ഫോട്ടോകളിൽ അടിവസ്്ത്രം ധരിച്ച മാധ്യപ്രവർത്തകർ ക്യാമറയ്ക്ക് പുറന്തിരിഞ്ഞ് നിൽക്കുകയാണ്. ദേഹം മുഴുവൻ ചോരപ്പാടുകൾ കാണാം.

തങ്ങളുടെ മാധ്യമപ്രവർത്തകരെ താലിബാൻ തടഞ്ഞുവെന്നും പ്രതിഷേധക്കാരായ സ്ത്രീകളുടെ ചിത്രം എടുക്കുന്നതു വിലക്കിയെന്നും ലൊസാഞ്ചലസ് ടൈംസ് അറിയിച്ചു. എന്നാൽ വിദേശമാധ്യമപ്രവർത്തകരെ മർദിക്കാതെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയാണ് താലിബാൻ ചെയ്തത്. ചില വിദേശമാധ്യമപ്രവർത്തകരെ തടഞ്ഞുവച്ചെങ്കിലും മർദിച്ചില്ല. പുതിയ മന്ത്രിസഭയിൽ വനിതകളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കാബൂളിൽ പ്രതിഷേധം നടത്തിയ വനിതകളെ താലിബാൻകാർ ചാട്ടവാറിന് അടിച്ചോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനും ഉള്ള അവകാശത്തിന് വേണ്ടി സ്ത്രീകൾ നടത്തിയ റാലിയുടെ ഫോട്ടോകൾ എടുക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ താലിബാൻ പിടികൂടിയത്. നിങ്ങൾ ചിത്രം എടുക്കാൻ പാടില്ല എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. ഫോണുകളും പിടിച്ചുവാങ്ങി. പിടികൂടിയ ഉടനെ തൊഴിക്കാനും അപമാനിക്കുന്ന വാക്കുകൾ പറയാനും തുടങ്ങി. എന്തിനാണ് തല്ലുന്നത് എന്ന് ചോദിച്ചപ്പോൾ തല പോകാത്തത് നിന്റെ ഭാഗ്യമായി കരുതിയാൽ മതി എന്നായിരുന്നു മറുപടി.

കഴിഞ്ഞ മാസം ടോളോ ന്യൂസ് റിപ്പോർട്ടർ സിയാർയാദ് ഖാനെ താലിബാൻ വെടിവച്ച് കൊന്നിരുന്നു. അതിന് മുമ്പ് മറ്റൊരു മാധ്യമപ്രവർത്തകനെ വേട്ടയാടുന്നതിനിടെ, അദ്ദേഹത്തിന്റെ ബന്ധുവിനെ വകവരുത്തിയിരുന്നു. പത്ര സ്വാതന്ത്ര്യം മാനിക്കുമെന്നാണ് താലിബാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പ്രവർത്തികൾ അതിനോട് ചേരുന്നില്ല. ജനങ്ങൾ തെരുവുകളിൽ പ്രതിഷേധിക്കരുതെന്നും മാധ്യമപ്രവർത്തകർ അത് റിപ്പോർട്ട് ചെയ്യരുതെന്നും താലിബാൻ വക്താവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ കാബൂളിൽ 700 ഓളം വനിതാ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നു. ഇപ്പോൾ 100 ൽതാഴെ പേർ മാത്രം. വനിതകളെ ഒഴിച്ചുനിർത്തിയുള്ള തീവ്രനിലപാടുകാരുടെ സർക്കാരാണ് താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങളെ താലിബാൻ എത്ര കണ്ട് മാനിക്കുമെന്ന് കണ്ടറിയേണ്ടി വരും.