ചെന്നൈ: കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം കോളജിൽ പ്രവേശനം നൽകിയാൽ മതിയെന്ന് തമിഴ്‌നാട് സർക്കാർ. എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്ന 4 ലക്ഷം വിദ്യാർത്ഥികളിൽ 46 ശതമാനം മാത്രമാണ് വാക്സീൻ എടുത്തിട്ടുള്ളതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നിലപാട് കടുപ്പിച്ചത്.

കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കുന്നതിനായി കോളജുകളിൽ പ്രത്യേക വാക്സിനേഷൻ ക്യാംപുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യം പറഞ്ഞു. അണ്ണാ സർവകലാശാലയിലെ 10 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തത്.

വാക്സീനെടുക്കാത്ത വിദ്യാർത്ഥികളെ കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്തും. സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും മറ്റു പരിപാടികൾ നടത്താൻ മുൻകൂർ അനുമതി തേടണമെന്നും മന്ത്രി പറഞ്ഞു.