ബെംഗളൂരു: ലൗ ജിഹാദ് തടയാൻ ദൗത്യസംഘം രൂപവത്കരിക്കുമെന്ന് മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമി. പ്രസ്താവനയ്‌ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്കുവേണ്ടി രാജശേഖരാനന്ദ സ്വാമി മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടയിലാണ് വിവാദ പ്രസ്താവന. ഉത്തര കന്നഡ ജില്ലകളിൽ ഹിന്ദുസംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ രാജശേഖരാനന്ദ സ്വാമി പങ്കെടുക്കാറുണ്ട്.

എന്നാൽ, നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും സമാധാനത്തിന്റെ മാർഗത്തിൽ പെൺകുട്ടികളെ രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്വാമി പറഞ്ഞു. ലൗ ജിഹാദ് പരാതികൾ പൊലീസിലെത്തുന്നതിനുമുൻപ് തീർക്കുകയാണ് ലക്ഷ്യം. കോളേജ് വിദ്യാർത്ഥികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. മറ്റു മതങ്ങളിൽപ്പെട്ടവരുമായി പ്രണയത്തിലാകുന്ന പെൺകുട്ടികൾക്ക് കൗൺസലിങ് നൽകും.

അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് ദൗത്യസംഘത്തിന് രൂപം നൽകുന്നത്. ഇത്തരം പ്രവൃത്തികൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലേയെന്ന ചോദ്യത്തിന് മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നായിരുന്നു മറുപടി.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നും രാജശേഖരാനന്ദ സ്വാമി പറഞ്ഞു.അതേസമയം,നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.