ബംഗളുരു: സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് കർണാടകയിലെ ഒരു കോൺവന്റ് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ഹോസ്റ്റലിൽ ക്രൂരപീഡനം. ഹോസ്റ്റൽ വാർഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പീഡനം. മറ്റ് രണ്ട് വിദ്യാർത്ഥിനികളുടെ സഹായത്തോടെ ബലമായി പിടിച്ചു വയ്ക്കുകയും കണ്ണിൽ മുളക് പൊടി ഇടുകയും ചെയ്തതായി പെൺകുട്ടി ആരോപിക്കുന്നു.

സ്വവർഗാനുരാഗിയാണെന്ന ആരോപണത്തിന്റെ പേരിൽ പല തവണ പീഡനം നേരിട്ടിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ അവസാന വാരത്തിലാണ് ഏറ്റവും ക്രൂരമായ പീഡനം നേരിട്ടത്. പീഡന വിവരം പെൺകുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് സഹപാഠികൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സഹപാഠികൾ പെൺകുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. മണിപ്പൂർ സ്വദേശിയാണ് പെൺകുട്ടി.

പീഡന വിവരം അറിഞ്ഞ് സഹോദരൻ ബംഗളുരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈനിൽ പരാതി നൽകി. സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിനായി സ്‌കൂളിലെത്തി പെൺകുട്ടിയെ സന്ദർശിച്ചതായി ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ കുമാര സ്വാമി അറിയിച്ചു. കൂടുതൽ മൊഴിയെടുക്കലിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് കുമാരസ്വാമി അറിയിച്ചു.