മുംബൈ: രാത്യത്തിനായി സ്വന്തം ജീവൻ ബലി നൽകിയ പൊലീസുദ്യോഗസ്ഥന്റെ പേര് ഇനി മുതൽചിലന്തികൾ നിലനിർത്തും.മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി അജ്മൽ കസബിനെ പിടികൂടുന്നതിനിടെ വെടിയേറ്റ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ തുക്കാറാം ഓംബ്ലിന്റെ പേരാണ് ഇനി ചിലന്തി വർഗത്തിലൂടെ നിലനിൽക്കുക.മഹാരാഷ്ട്രയിൽ പുതുതായി കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിലന്തികളിൽ ഒന്നിന്, ശാസ്ത്രജ്ഞർ മുൻ മുംബൈ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലിന്റെ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇനി മുതൽ ഈ പുതിയ ചിലന്തി വർഗ്ഗം എസിയസ് തുക്കാറാമി എന്നാവും അറിയപ്പെടുക.

മുംബൈയിലെ താനെ, ആരേ മിൽക്ക് കോളനി എന്നിവിടങ്ങളിൽ നിന്നാണ് ഈ ചിലന്തികളെ കണ്ടെത്തിയത്. ഗുജറാത്തിൽ നിന്നുള്ള ഗവേഷകനായ ധ്രുവ് പ്രജാപതിയും, മുംബൈയിൽ നിന്നുള്ള ഗവേഷകനായ രാജേഷ് സനപ്പും സംഘവുമാണ് രണ്ട് ചിലന്തികളെ കണ്ടെത്തിയത്. ഗവേഷകർ കണ്ടെത്തിയ രണ്ടാമത്തെ ഇനത്തിന് ഫിന്റെല്ല ചോൽകി എന്നും ഗവേഷകർ പേരിട്ടു. 26/11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തുക്കാറാമിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി കണ്ടെത്തിയ ചിലന്തിക്ക് ആ പേര് നൽകിയത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പർവീൻ കസ്വാൻ, ചിലന്തിയുടെയും, തുക്കാറാമിന്റെയും ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

''കണ്ടെത്താനായി ഇനിയും നിരവധി അത്ഭുതങ്ങൾ പ്രകൃതിയിൽ ബാക്കിയുണ്ട്. ചിലന്തിക്ക് ഒരു രക്തസാക്ഷിയുടെ പേര് നൽകിയത് ഉചിതമായി. മഹാരാഷ്ട്രയിൽ കണ്ടെത്തിയ ജമ്പിങ് എട്ടുകാലിയുടെ പുതിയ ഇനത്തെ ഐസിയസ് തുക്കാറാമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രക്തസാക്ഷിയായ തുക്കാറാമിന്റെ പേരാണ് ഗവേഷകർ ചിലന്തിക്ക് നൽകിയിട്ടുള്ളത്, ''കസ്വാൻ ട്വീറ്റ് ചെയ്തു. കസ്വാന്റെ ട്വീറ്റിന് പിന്നാലെ, നിരവധി പേരാണ് തുക്കാറാമിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ അർപ്പിച്ചത്.

2008 നവംബർ 26 ന് രാത്രി അജ്മൽ കസബിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് തെക്കൻ മുംബൈയിലെ ഗിർഗാം ചൗപട്ടിയിൽ അദ്ദേഹം വെടിയേറ്റ് മരിച്ചത്. എന്നാൽ അതിനുമുൻപ് കസബിനെ ജീവനോടെ പിടികൂടാൻ അദ്ദേഹത്തിന് സാധിച്ചു. സംഭവം നടക്കുന്ന സമയം തുക്കാറാം നിരായുധനായിരുന്നു. പക്ഷേ അദ്ദേഹം തോക്കുധാരിയായ കസബിനെ അനങ്ങാൻ കഴിയാത്ത വിധം ചുറ്റിപിടിച്ചു. തുടർന്ന് പൊലീസ് കസബിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു.

എന്നാൽ അറസ്റ്റിലാകുന്നതിന് മുമ്പ് കസബ് നിരവധി തവണ വെടിയുതിർക്കുകയും, വെടിയേറ്റ് തുക്കാറാം മരണപ്പെടുകയുമായിരുന്നു. പിന്നീട് 2009 ജനുവരിയിൽ മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.