തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചർച്ചക്ക് തുടക്കമായി. സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സ്ത്രി ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന സവിശേഷതയ്ക്കും ഇത്തവണ സഭ സാക്ഷ്യം വഹിച്ചു.സിപിഐഎം വിപ്പ് കെ കെ ശൈലജയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന്‌കെ കെ ശൈലജ ടീച്ചർ പറഞ്ഞു.കോൺഗ്രസ് അന്ധവിശ്വാസങ്ങുടെ പിന്നാലെ പോകുകയാണ്. നെഹ്‌റുവിന്റെ ശാസ്ത്രീയ മാർഗങ്ങൾ പിന്തുടരാൻ കോൺഗ്രസിന് കഴിയണമെന്നും അവർ ചൂണ്ടിക്കാട്ടി.

''മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തിൽ കണ്ടത്. വികസിത രാജ്യങ്ങൾ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടു. മുൻ സർക്കാരിന്റെ കാലത്തുകൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മികച്ചതാണ്. '

'ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള അനുഭവം നാം ഓർക്കണം. പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹുജനങ്ങളെ അണിനിരത്തി കോവിഡിനെ നേരിട്ടു. കോവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചർച്ച ചെയ്തു.'' ഗുഡ് ഗവർണേഴ്സിന്റെ തുടർച്ചയാണ് നയപ്രഖ്യാപനമെന്നും കെകെ ശൈലജ പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാൻ വി ഡി സതീശന് കഴിയട്ടെയെന്നും കെ കെ ശൈലജ ആശംസിച്ചു. സതീശന്റെ ക്രിയാത്മക നിർദേശങ്ങൾ കോൺഗ്രസ് പിന്തുണച്ചില്ല. പ്രളയം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് വരെ കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനത്തിന്റെ യശസ് തകർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ശൈലജ ടീച്ചർ കുറ്റപ്പെടുത്തി.