തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് ഓണത്തിനു മുമ്പ് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ മാസം 20ന് പെൻഷനും 24ന് ശമ്പളവും വിതരണം ചെയ്തു തുടങ്ങുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ ഈ മാസം സർക്കാർ ജീവനക്കാർക്ക് രണ്ടു ശന്വളം കിട്ടും. അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുന്നതോടെ ട്രഷറി ഓവർഡ്രാഫ്റ്റിലാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

വിപണിയിൽ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനമാണ് ഓണ ദിവസങ്ങൾ. അതുകൊണ്ടാണ് ഈ മാസത്തെ ശമ്പളം നേരത്തെ കൊടുക്കാൻ തീരുമാനമെടുത്തത്.സാധാരണഗതിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബർ ഒന്നുമുതലാണ് സർക്കാർ ജീവനക്കാർക്ക് നൽകാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നൽകുന്നത്.

ശന്വളം, പെൻഷൻ, 4000 രൂപ വച്ച് ബോണസ്, ഉത്സവ ബത്ത, 15000 രൂപ വീതം ശന്വള അഡ്വാൻസ് തുടങ്ങിയവയ്ക്കാണ് രണ്ടാഴ്ചയ്ക്കകം ആറായിരം കോടി രൂപ വേണ്ടിവരിക. രണ്ടായിരത്തിയഞ്ഞൂറ് കോടി വരെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ പോകാം. അതിനകത്ത് ചെലവ് ഒതുങ്ങുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.