തൃശ്ശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തരയ്ക്ക് ചേരാനിരുന്ന യോഗം മാറ്റി. വൈകീട്ട് നാല് മണിയിലേക്കാണ് യോഗം മാറ്റി വച്ചത്. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.

ആന പാപ്പാന്മാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുള്ള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങൾ പ്രധാനമായും ഉന്നയിച്ചത്. യോഗത്തിൽ ഈ ആവശ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ദേവസ്വങ്ങൾ വെക്കും.

പൂരം നടത്തിപ്പിൽ എല്ലാവരും ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതുവരെ താനുമായി കൂടിയാലോചന നടത്തിയിട്ടില്ല. സർക്കാർ അഭിപ്രായം ചോദിച്ചാൽ പറയാമെന്നും മുരളീധരൻ പറഞ്ഞു.