ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ ഇതരസംസ്ഥാനത്തൊഴിലാളിക്കു ദാരുണാന്ത്യം. ഭാര്യയോടു പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ ജാർഖണ്ഡ് സ്വദേശിയെ കടുവ കൊന്നു തിന്നു.

ഗൂഡല്ലൂരിനടുത്ത ദേവർഷോല വുഡ് ബ്‌ളെയർ എസ്റ്റേറ്റിലെ തൊഴിലാളി മഖു ബോറ(48)യാണ് കടുവയുടെ ഇരയായത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം.

ഭാര്യ സുമോരി ബോറയോട് പിണങ്ങി ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാൽ രാത്രി വൈകിയും തിരിച്ചെത്തിയില്ല. കാലത്ത് സുമോരിബോറ ഭർത്താവിനെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനരികിൽ ചോരപ്പാടുകൾ കണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കിലോ മീറ്റർ അകലെ ഇയാളുടെ തല കണ്ടെത്തി.അവിടെ നിന്ന് നൂറു മീറ്റർ അകലെയായി മഖു ബോറയുടെ വസ്ത്രങ്ങളും പിന്നെ കാലുകളും കണ്ടെത്തി. കൈകളും മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്താനായില്ല.

വനം വകുപ്പുകാർ നടത്തിയ അന്വേഷണത്തിലാണ് മഖു ബോറയെ കൊന്നത് കടുവയാണെന്ന് തിരിച്ചറിഞ്ഞത്. നീലഗിരി ജില്ലാ കളക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ക്ഷുഭിതരായ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടഞ്ഞു. വന്യമൃഗങ്ങളിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ദേവർഷോലയിലെ വുഡ് ബ്‌ളെയർ എസ്റ്റേറ്റിൽ ഇരുപതോളം ജാർഖണ്ഡ് സ്വദേശികളാണ് ജോലി ചെയ്യുന്നത്. തൊഴിലാളികളെ കിട്ടാനില്ലാത്തിനാൽ ഇപ്പോൾ അധികവും അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്.