ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി. ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 െേപര വധിച്ചത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' ( ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന് ആക്രമണത്തില്‍ ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അസറിന്റെ താമസ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം.

അതേസമയം, ബഹാവല്‍പുര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡിജി ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചതോടെ പാക് പഞ്ചാബിലെ ബഹവല്‍പുരില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് പാകിസ്ഥാന്‍. പള്ളികളും മദ്രസകളും ഒഴിപ്പിച്ചു. ബഹാവല്‍പുരില്‍ അഞ്ചിടങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സുരക്ഷാസമിതി യോഗം വിളിച്ചു. പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടേത് താല്‍കാലിക സന്തോഷമാണെന്നും ഇതിന് പകരമായി ശാശ്വതമായ ദുഃഖമുണ്ടാക്കുമെന്നും പാകിസ്ഥാന്‍ ഭീഷണി മുഴക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധന്‍ പുലര്‍ച്ചയോടെയാണ് പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദി ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നീതി നടപ്പാക്കിയതായി ഇന്ത്യന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മൗലാനാ മസൂദ് അസറിന്റെ കേന്ദ്രങ്ങളാണ് തകര്‍ത്തത്. അസറിന്റെ താവളത്തിന്റെ മുറ്റത്ത് ഇന്ത്യ മിസൈല്‍ വര്‍ഷിച്ചു. ഒളിവില്‍ കഴിയുന്ന ഭീകരന്‍ മസൂദ് അസ്ഹറിനു പാക്കിസ്ഥാന്‍ സുരക്ഷിത വാസസ്ഥലം ഒരുക്കിയിരിക്കുന്നതായി വെളിപ്പെടുത്തല്‍ വന്നിരുന്നു. പാര്‍ലമെന്റ് ആക്രമണം മുതല്‍ പുല്‍വാമ ആക്രമണം വരെയുള്ള കേസുകളില്‍ പ്രതിയായിരുന്നു മസൂദ് അസ്ഹര്‍. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന മട്ടിലാണ് ഇയാളെ പാക്ക് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ഇയാളുടെ കേന്ദ്രത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്. എഴുന്നോറോളം ഭീകരര്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇതില്‍ ബഹുഭൂരിഭാഗവും തീര്‍ന്നുവെന്നും സൂചനകളുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.

നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ കൂടിയായ ഇയാള്‍ ബഹാവല്‍പുരില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണു താമസിക്കുന്നതെന്നും ഉസാമ ബിന്‍ ലാദനെ യുഎസ് പിടികൂടിയതുപോലെ പിടിക്കാന്‍ സാധ്യമല്ലെന്നുമുള്ള വിവരം ഒരു ഹിന്ദി ചാനലാണ് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരരെ സംരക്ഷിക്കുന്നതിനു തെളിവുകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബഹാവല്‍പുരിലെ ഒസ്മാന്‍-ഒ-അലി മസ്ജിദിനും നാഷനല്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് ജനറല്‍ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് 2 വീടുകളുണ്ട്. പാക്ക് സൈനികര്‍ ഇവിടെ കാവലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുതരത്തിലും ബോംബാക്രമണം ഉണ്ടാകാതിരിക്കാനാണ് മുസ്ലിം പള്ളിക്കും ആശുപത്രിക്കുമിടയില്‍ താമസസ്ഥലം ഒരുക്കിയത്. രണ്ടാമത്തെ വീട് 4 കിലോമീറ്റര്‍ അകലെ ജാമിയ മസ്ജിദിനു തൊട്ടടുത്താണ്. ലഹോര്‍ ഹൈക്കോടതിയുടെ ബഹാവല്‍പുര്‍ ബെഞ്ച് ഈ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയും ജില്ലാ കലക്ടറുടെ ഓഫിസ് 3 കിലോമീറ്റര്‍ അകലെയുമാണുള്ളത്. അതിസമ്പന്നര്‍ പാര്‍ക്കുന്ന ഈ മേഖലയിലെ മസൂദിന്റെ ബംഗ്ലാവിനു മുന്‍പിലും പാക്ക് സൈനികര്‍ ഔദ്യോഗിക വേഷത്തില്‍ കാവലുണ്ടായിരുന്നു. ഇവിടെയാണ് പുലര്‍ച്ചെ ഇന്ത്യന്‍ മിസൈല്‍ പതിച്ചത്.

2001ലെ പാര്‍ലമെന്റ് ആക്രമണം, 2019 ഫെബ്രുവരിയില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമ ആക്രമണം, പഠാന്‍കോട്ട് വിമാനത്താവളത്തിലെ ആക്രമണം എന്നീ കേസുകളില്‍ പ്രതിയായ മസൂദ് അസ്ഹറിനുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സി വലവിരിച്ചിട്ടു കുറെ നാളായി. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ജയിലില്‍ നിന്നു വിട്ടയച്ച മൂന്ന് ഭീകരരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍. പിന്നീട് പാക്കിസ്ഥാനില്‍ ജയ്‌ഷെ മുഹമ്മദ് എന്ന പേരില്‍ പുതിയ ഭീകര സംഘടന ആരംഭിക്കുകയായിരുന്നു.