കോഴിക്കോട്: നാളെ അധ്യയന വർഷം ആരംഭിക്കുമ്പോൾ തോളുരുമ്മി സ്‌കൂളിലേക്കു പോകാനിരുന്നവരാണ് അവർ രണ്ടുപേരും. കോഴിക്കോട് കുന്ദമംഗലം ആരാമ്പ്രം കരിപ്പൂർമലയിൽ ആദിലും അൽത്താഫും. പതിനാലു വയസുകാർ. പുതിയ സ്‌കൂളിൽ നാളെ എട്ടാം ക്ലാസിൽ ചേരുന്ന ആവേശത്തിലായിരുന്നു ഇരുവരും. നാളെ പുത്തനുടുപ്പും ചെരുപ്പുമൊക്കെയിട്ടു സ്‌കൂളിൽ പോകാൻ കരുതിയിരിക്കുകയായിരുന്നു. അതിനു ചെരുപ്പും വസ്ത്രങ്ങളും വാങ്ങാൻ പോയ ഇരുവരെയും കാത്തു വഴിയിൽ പതിയിരുന്നതാകട്ടെ മരണവും.

ഇന്നുച്ചയ്ക്ക് 1.40നായിരുന്നു കുന്ദമംഗലത്തെ നടുക്കിയ അപകടം. ആരാമ്പ്രം ഗവൺമെന്റ് യുപി സ്‌കൂളിൽനിന്ന് ഏഴാം ക്ലാസ് പൂർത്തിയാക്കിയതാണ് ഇരുവരും. ആരാമ്പ്രം കരിപ്പൂർമലയിൽ ഷെമീറിന്റെ മകനാണ് മുഹമ്മദ് ആദിൽ. ആരാമ്പ്രംകരിപ്പൂർ മലയിൽ മുഹമ്മദിന്റെ മകനാണ് അൽത്താഫ്. നഴ്‌സറി ക്ലാസ് മുതൽ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു ഇരുവരും. ഒരു ക്ലാസിൽ ഒരേബഞ്ചിലാണ് ഇതുവരെയും ഇവർ ഇരുന്നു പഠിച്ചത്.

പുതിയ വസ്ത്രവും ചെരുപ്പും വാങ്ങാനെന്നു പറഞ്ഞാണ് ഇരുവരും കുന്ദമംഗലത്തേക്ക് ഉച്ചയ്ക്കു വീട്ടിൽനിന്നുമിറങ്ങിയത്. പടനിലത്താണ് അപകടമുണ്ടായത്. നടന്നു പോവുകയായിരുന്ന ഇരുവരുടെയും മേലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കുന്ദമംഗലം പൊലീസ് കേസെുത്തു.