തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നും ചാടി ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കിളിമാനൂർ ഗവൺമെന്റ് സ്‌കൂൾ വിദ്യാർത്ഥി ഉല്ലാസാണ് മരിച്ചത്. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു.

സ്‌കൂൾ ബാഗിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. പുളിമാത്ത് കുടിയേല വടക്കേവിള വീട്ടിൽ സുധാകരൻഷൈലജ ദമ്പതികളുടെ മകനും, കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയുമായ ഉല്ലാസ് (14) ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിൽ നിന്ന് വാമനപുരം നദിയിൽ ചാടി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പെഴുതിയ സ്‌കൂൾ ബാഗ് ക്ലാസ് റൂമിൽ തന്നെ വച്ചിരുന്നു.

ഉല്ലാസ് തിങ്കളാഴ്ച സ്‌കൂളിലെത്തിയിരുന്നില്ല. ഇന്നലെ സ്‌കൂളിലെത്തിയപ്പോൾ, തലേ ദിവസം ക്‌ളാസിൽ എത്താതിരുന്നതിനും, തലമുടി പ്രത്യേക രീതിയിൽ മുറിച്ചതിനും ക്‌ളാസ് ടീച്ചർ വഴക്കുപറഞ്ഞു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ബാഗിൽ നിന്ന് കണ്ടെടുത്ത കുറിപ്പിലെ സൂചനയെന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ ബാഗ് ക്ലാസ് റൂമിൽ ഉപേക്ഷിച്ച ശേഷം രണ്ടാമത്തെ പിരീയഡിൽ ആരും കാണാതെയാണ് ഉല്ലാസ് പുറത്തിറങ്ങിയത്.

ഉല്ലാസിനെ കാണാതായ വിവരം മറ്റ് കുട്ടികൾ അദ്ധ്യാപകരെ അറിയിച്ചു. ഹെഡ്‌മാസ്റ്ററുടെ റൂമിലെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിനിടെയാണ് ആറ്റിങ്ങൽ ദേശീയപാതയിൽ പൂവമ്പാറ പാലത്തിൽ നിന്ന് ഒരു കുട്ടി നദിയിൽ ചാടിയ വിവരം ലഭിച്ചത്.

ഉല്ലാസിന്റെ പിതാവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. ഇതേ സ്‌കൂളിലെ 10ാം ക്‌ളാസ് വിദ്യാർത്ഥി ഉണ്ണി സഹോദരൻ.