കൊച്ചി: സംവിധായകന്‍ ഹരിഹരന്‍ കൂടുതല്‍ കുരുക്കില്‍. ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടന്‍ വിഷ്ണു രംഗത്ത് വരുന്നതാണ് ഇതിന് കാരണം. ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോ എന്ന് ഹരിഹരന്‍ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിള കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. ഇതാണ് സാക്ഷിയായ വിഷ്ണു ശരിവയ്ക്കുന്നത്. മലയാള സിനിമയില്‍ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേര്‍ മോശമായി പെരുമാറിയെന്നും ചാര്‍മിള പറഞ്ഞു.

പരിണയം സിനിമയുടെ ചര്‍ച്ചക്കിടെ ആയിരുന്നു ഹരിഹരന്‍ ചോദിച്ചത്. സീനിയര്‍ സംവിധായകന്‍ ഇത്തരത്തില്‍ പെരുമാറിയത് കണ്ട് ഞാനും ചാര്‍മിളയും ഞെട്ടി. എന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാത്തവര്‍ എന്റെ സിനിമയില്‍ വേണ്ടെന്നു ഹരിഹരന്‍ ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനെ തുടര്‍ന്നു ചാര്‍മിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാല്‍ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ഹരിഹരനെതിരെ കേസ് വരില്ല. എങ്കിലും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

ഒരു നിര്‍മാതാവ് സുഹൃത്തുക്കള്‍ക്കൊപ്പം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. 'അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും' സിനിമയുടെ നിര്‍മാതാവിനെതിരെയാണ് ചാര്‍മിളയുടെ ആരോപണം. താന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരനും ചോദിച്ചു. നടന്‍ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാര്‍മിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയില്‍ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി. മോശമായി പെരുമാറിയവരില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുണ്ടെന്നും ചാര്‍മിള പറഞ്ഞു. എന്നാല്‍ തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകള്‍ പറയുന്നില്ലെന്നും ചാര്‍മിള പറഞ്ഞു.

'അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയിലെ നിര്‍മാതാവ് എം പി മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും നടി പറഞ്ഞു.തന്റെ കുടുംബം ഇടപെട്ടാണ് എന്നെ രക്ഷിച്ചതെന്ന് ചാര്‍മിള പറഞ്ഞു. '1997ല്‍ പുറത്തിറങ്ങിയ 'അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയ്ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡന ശ്രമത്തിനിടെ മുറിയില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദ്ദിച്ചു.

ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. അവസാനം ഹോട്ടല്‍ മുറിയില്‍ ഓടിയപ്പോള്‍ രക്ഷിച്ചത് ഓട്ടോ ഡ്രൈവറാണ്. നിര്‍മാതാവ് എംപി മോഹനനും സുഹൃത്തുക്കളുമാണ് ബലാത്സംഗത്തിന് ശ്രമിച്ചത്. താന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അതിന് കഴിഞ്ഞില്ല. ഒരുപാട് മലയാള സിനിമകള്‍ നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്‌മെന്റിന് തയാറാകാത്തത് കൊണ്ടാണ്', - നടി പറഞ്ഞു.