കൊല്ലം: പരപുരഷബന്ധം സംശയിച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം എഴുകോണ്‍ സ്വദേശി ബിനു എന്ന ഷിജുവിനെയാണ് കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശനിയാഴ്ച ശിക്ഷ വിധിക്കും. ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശിവാനന്ദന്റെ മകള്‍ ശരണ്യയാണ് കൊല്ലപ്പെട്ടത്. 2022 ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. ശരണ്യ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍നിന്നും ബക്കറ്റില്‍ പെട്രോളുമായി എത്തിയ സുഭാഷ് അത് ശരണ്യയുടെ ദേഹത്തൊഴിച്ചു. ഇതോടെ അടുപ്പില്‍ നിന്നും തീ ആളി പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മരിക്കുകയായിരുന്നു. തലേദിവസം രാത്രി 12 മണിക്ക് എഴുകോണില്‍നിന്ന് കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമെത്തിയ പ്രതി അടുത്തുള്ള കടയില്‍നിന്നു പ്ലാസ്റ്റിക് ബക്കറ്റ് വാങ്ങി. ഓട്ടോയില്‍ ശക്തികുളങ്ങര മരിയാലയം പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ വാങ്ങിയശേഷം ഓട്ടോറിക്ഷയില്‍ ശരണ്യയുടെ വീടിനുസമീപം കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.

പുലര്‍ച്ചെ ആറിന് ശരണ്യയുടെ അമ്മ ശൗചാലയത്തില്‍ പോകാന്‍ പിന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയ സമയം പ്രതി ആ വഴി അടുക്കളയില്‍ പ്രവേശിച്ചാണ് കൃത്യം നടത്തിയത്. ശരണ്യയുടെ നിലവിളികേട്ട് ശരണ്യയുടെ പെണ്‍മക്കളും അയല്‍വാസികളും ചേര്‍ന്ന് തീ അണച്ചശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ ശരണ്യ വൈകീട്ട് മരിച്ചു.

ചവറ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ.നിസാമുദ്ദീനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസ് ഹാജരായി. എ.എസ്.ഐ. സാജു പ്രോസിക്യൂഷന്‍ സഹായിയായി.