കൊച്ചി: വർക്കലയിലെ സബ് ഇൻസ്‌പെക്ടർ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഉണ്ണി മുകുന്ദൻ വിവാദത്തിൽ. ആനിയുടെ ചിത്രത്തിനൊപ്പം 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്' എന്ന പരാമർശം നടത്തയതിനാണ് ഉണ്ണിക്കെതിരെ വനിതകൾ തിരിയാൻ ഇടയാക്കിയത്.

പോസ്റ്റിനടിയിൽ നിരവധി പേരാണ് ഉണ്ണിയെ വിമർശിച്ച് രംഗത്തെത്തിയത്. ആത്യന്തികമായി വലിയ പൊട്ടു തൊടണോ വേണ്ടയോ എന്നത് അവരവരുടെ ചോയിസ് ആണെന്നാണ് പലരും കമന്റായി ചൂണ്ടിക്കാട്ടിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലർ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമർശനം.

ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സിൽ വരുത്തും, ചെലോരു വരുത്തൂല. ബേസിക്കലി ചോയ്സ് ആണ്. പിന്നെ സ്ത്രീകളെല്ലാരും അച്ചീവേഴ്‌സ് ആകണമെന്ന് ആർക്കാണിത്ര വാശിയെന്നും സ്വാതന്ത്ര്യ ദിന റാലിയിൽ അഭ്യാസപ്രകടനം കാണിച്ചാൽ ആഹാ പെണ്ണ്, ശാക്തീകരണം. ഒറ്റയ്ക്ക് ഇഷ്ടമുള്ളവണ്ണം ജീവിച്ചാൽ ശാക്തീകരണം പോയി. പോക്ക് കേസായെന്നും ചിലർ കമന്റ് ചെയ്തു.

വലിയ പൊട്ട്, അത് തൊടുന്ന സ്ത്രീകളുടെ സ്വാതന്ത്രമാണെന്നും അതും ശാക്തീകരണവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഉണ്ണിക്ക് ചിലർ മറുപടി നൽകി. വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവർ അത് ഇടും. സ്വപ്നങ്ങൾ നേടാൻ ശ്രമിക്കുന്നവർ അതും നേടും. സ്ത്രീകളുടെ സ്വാതന്ത്ര്യം കയ്യിൽ വച്ചു അളന്നു കൊടുക്കാൻ ഉണ്ണിയോട് ആരാ പറഞ്ഞത്. നാളെ ഉണ്ണിയോട്, മസ്സിലും പെരുപ്പിച്ചു നടക്കുന്നതിലല്ല വേറെ വല്യ സ്വപ്നങ്ങളിൽ ആണ് കാര്യം എന്ന് ആരേലും പറഞ്ഞാലോ എന്നും ചിലർ കമന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വർക്കല എസ്‌ഐ. കൂടിയായ ആനി ശിവ തന്റെ അനുഭവം ഫേസ്‌ബുക്കിൽ കുറിച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധിപേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 'ഒരു ജീവിതകാലത്തെ മുഴുവൻ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകൾ ഒരു സിനിമാക്കഥയിൽ ആണെങ്കിൽ എഴുന്നേറ്റു നിന്ന് നമ്മൾ കയ്യടിക്കും'- വി.ഡി. സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.