മഥുര: പിതാവിനെ കൊലപ്പെടുത്താൻ കൗമാരക്കാരൻ ക്രൈം സീരിയൽ കണ്ടത് നൂറിലധികം തവണ. യാതൊരു തെളിവും അവശേഷിപ്പിക്കാത നടത്തിയ കൊലപാതകത്തിന് മാസങ്ങൾക്ക് ശേഷം തുമ്പായത് ഫോണിലെ സെർച്ച് ഹിസ്റ്ററിയും. ഉത്തർപ്രദേശിലെ മഥുരയിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയത്. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ മൃതദേഹം കത്തിച്ചത് അമ്മയുടെ സഹായത്തോടെയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

മെയ്‌ മാസം രണ്ടാം തീയതി നടന്ന കൊലപാതകത്തിൽ കൗമാരക്കാരനും അമ്മയും കഴിഞ്ഞ ദിവസമാണ് പൊലീസിനോടു കുറ്റസമ്മതം നടത്തിയത്. ദേഷ്യക്കാരനായ പിതാവ് മെയ്‌ രണ്ടിന് മകനെയും ഇളയമകളെയും ക്രൂരമായി മർദിച്ചു. ഇതിനിടയിൽ മകൻ പിതാവിന്റെ തലയിൽ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചു. താഴെ വീണ പിതാവിനെ ഒരു തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹത്തിൽ വിരലടയാളം പതിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു പൊലീസ് പറഞ്ഞു.

തുടർന്ന് അമ്മയുടെ സഹായത്തോടെ മൃതദേഹം സ്‌കൂട്ടറിൽ കയറ്റി വൈഷ്‌ണോ ദാം ക്ഷേത്രത്തിനു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിക്കുകയായിരുന്നു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പിതാവിന്റെ കണ്ണടയും ചെരുപ്പും രുദ്രാക്ഷമാലയും സമീപത്ത് ഉപേക്ഷിച്ചു. ഇദ്ദേഹത്തെ കാണാതായ വിവരം കുടുംബം മെയ്‌ 31 വരെ പൊലീസിനെ അറിയിച്ചില്ല. ഈ സമയത്തിനുള്ളിൽ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു.

പിന്നീടു നടത്തിയ തിരച്ചിലിൽ ക്ഷേത്രത്തിനു സമീപത്തു കണ്ട മൃതദേഹം, അടുത്തുനിന്നു കണ്ണട ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. മാസങ്ങളോളം അമ്മയെയും മകനെയും ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മകന്റെ ഫോൺ പരിശോധിച്ചതാണു നിർണായകമായത്. ഒരു ക്രൈം സീരിയലിന്റെ വിഡിയോ നൂറിലേറെ തവണ കുട്ടി മൊബൈലിൽ കണ്ടതായി പൊലീസ് കണ്ടെത്തി.

ഇതിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആസൂത്രിതമായാണ് കുട്ടി തുണി കൊണ്ടു കഴുത്തു ഞെരിച്ചു കൊന്നതും മൃതദേഹം കത്തിച്ചതും. നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മയും മകനും കുറ്റം സമ്മതിച്ചത്. പിതാവിനെ കൊന്നതിനും തെളിവു നശിപ്പിച്ചതിനും അമ്മയെയും മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.