ലഖ്‌നൗ: ഉത്തർപ്രദേശിലെ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 74 സീറ്റുകളിൽ 60-ഉം സ്വന്തമാക്കി ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടി കരുത്ത് തെളിയിച്ചു. 36 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ച എസ്‌പി. തിരഞ്ഞെടുപ്പിൽ 24 ഇടത്തുകൂടി വിജയം കണ്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ലക്ഷ്മികാന്ത് ബാജ്‌പേയിയുടെ മണ്ഡലമായ മീററ്റിലും മുലായം സിങ് യാദവിന്റെ പാർട്ടി വിജയം പിടിച്ചെടുത്തു. ഏഴു സീറ്റുകളിലാണ് ബിജെപി വിജയം കണ്ടത്. പശ്ചിമ യു.പിയിലെ അഞ്ച് സീറ്റുകളിൽ വിജയിക്കാനായതു മാത്രമാണ് അവർക്ക് ആശ്വാസം പകരുന്നത്.

എസ്‌പിയുടെ പിന്തുണയോടെ ബിജ്‌നോറിലും സീതാപ്പുരിലും മത്സരിച്ച സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് വലിയ വിജയത്തിനിടെയും മുലായത്തിന് ക്ഷീണമായി. ബിജ്‌നോറിൽ എസ്‌പിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎ‍ൽഎ രുചി വീരയുടെ ഭർത്താവാണ് വിജയം കണ്ടത്. രുചിയുടെ ഭർത്താവ് സമാജ്‌വാദിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തു. സീതാപ്പുരിലും എതിരാളിയെ പിന്തുണച്ച എംഎ‍ൽഎയെ എസ്‌പി സസ്‌പെൻഡ് ചെയ്തിരുന്നു.

എന്നാൽ, ഇത്തരം ചെറിയ തിരിച്ചടികൾ പാർട്ടിയെ ബാധിക്കുന്നതേയില്ലെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ ശിവ്പാൽ യാദവ് പറഞ്ഞു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ സമാജ്‌വാദിക്കുതന്നെ വോട്ട് ചെയ്യുമെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാതിയിലേറെ സീറ്റുകളിൽ എതിരില്ലാതെ ഫലം നിശ്ചയിക്കപ്പെട്ടെങ്കിലും ശേഷിച്ച സീറ്റുകളിലേക്ക് കനത്ത പോരാട്ടം തന്നെ നടന്നിരുന്നു. ഉന്നാവോ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഇരു സ്ഥാനാർത്ഥികൾക്കും തുല്യവോട്ട് ലഭിച്ചതിലൂടെ ശ്രദ്ധേയമായി. ഇവിടെ മത്സരിച്ച സുഷ്മിത സിങ് സംസ്ഥാന മന്ത്രി അരവിന്ദ് സിങ് ഗോപെയുടെ സഹോദരിയാണ്.

എതിരാളി ജ്യോതി റാവത്ത് രാജ്യസഭാംഗം ജയ്പ്രകാശ് റാവത്തിന്റെ ഭാര്യയും. രണ്ടുപേരും സമാജ്‌വാദിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളാണെന്ന് അവകാശപ്പെട്ടുവെന്ന കൗതുകവുമുണ്ട്.