ലക്‌നൗ: ലൗ ജിഹാദ് ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയത കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. യു.പിയിലെ ഗസ്സിയാബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് അജയ് ശർമയെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഹിന്ദുയുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹമായിരുന്നു ഇയാൾ ലൗജിഹാദ് ആരോപിച്ച് അലങ്കോലപ്പെടുത്തിയത്. രാജ്നഗർ ഏരിയയിലായിരുന്നു സംഭവം.

ഡിസംബർ 22 ന് നടന്ന വിവാഹത്തിനെതിരായിയിരുന്നു ശർമയുടേയും നൂറ് കണക്കിന് വരുന്ന ഹിന്ദുത്വ പ്രവർത്തകരുടേയും പ്രതിഷേധം. വിവാഹവേദിയിലേക്ക് വലിയ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും വിവാഹം അലങ്കോലപ്പെടുത്തുകയുമായിരുന്നു ഇവർ.

തുടർന്ന് വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പൊലീസുമായി ഇവർ ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഐ.പി.സി സെക്ഷൻ 147, 148, 336, 341, 427, 353 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥരായ യുവാവിന്റേയും യുവതിയുടേയും പ്രണയ വിവാഹമായിരുന്നു. ഈ വിവാഹത്തെ കോടതി സാധൂകരിക്കുകയും ചെയ്തിരുന്നു.

ശർമയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി ബിജെപി ഉത്തർപ്രദേശ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി വിദ്യാരസാഗർ സൊംകർ പറഞ്ഞു. ഗസ്സിയാബാദ് സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറിയായി മൻസിങ് ഗോസ്വാമിയെ നിയമിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാന നേതൃത്വത്തിൽ നിന്നും കത്ത് ലഭിച്ചതായും പാർട്ടിയുടെ തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്നും ശർമ പ്രതികരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.