ലക്‌നോ: ഉത്തർപ്രദേശിലെ ത്രിവേണി നഗറിലുള്ള ബ്രൈറ്റ്‌ലാൻഡ് സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്കു കുത്തേറ്റു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഹൃതിക് ശർമയ്ക്കാണ് കുത്തേറ്റത്. ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹൃതിക്കിനെ കുത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രക്തം വാർന്ന നിലയിൽ സ്‌കൂളിലെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്.

നെറ്റിയിലും വയറിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂൾ നേരത്തെ വിടുന്നതിനുവേണ്ടിയാണ് വിദ്യാർത്ഥിനി ഹൃതിക്കിനെ കുത്തിയതെന്നാണ് സൂചന. ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി ഹൃതികിന്റെ വിളിച്ചുകൊണ്ടുപോയത്. പിന്നീട് ശുചിമുറിൽവച്ചു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ചിത്രം ഹൃതിക് തിരിച്ചറിഞ്ഞു. വിദ്യാർത്ഥിനിയെ ജുവനൈൽ ജസ്റ്റീസിനു മുന്നിൽ ഹാജരാകുമെന്നും പൊലീസ് അറിയിച്ചു.