ചിക്കാഗോ :പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഷിക്കാഗോയില്‍ നാഷണല്‍ ഗാര്‍ഡ് സേനയെ വിന്യസിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെതിരെ ഇല്ലിനോയ് സംസ്ഥാനത്തെ നേതാക്കള്‍ രംഗത്തെത്തി. വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ട്രംപിന്റെ ഈ നീക്കം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്ന് ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ ആരോപിച്ചു. സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ തങ്ങള്‍ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഒരു അറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇവിടെ അത്തരമൊരു അടിയന്തിര സാഹചര്യം നിലവിലില്ല,' പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു.

ഇതിനോടകം വാഷിംഗ്ടണ്‍ ഡി.സി.യില്‍ 2,000 സൈനികരെ ട്രംപ് വിന്യസിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ ആയിരിക്കും ഷിക്കാഗോയിലേക്കും സൈനികരെ അയക്കുക എന്നാണ് സൂചന.

'ട്രംപ് ഭരണം ഷിക്കാഗോയെക്കുറിച്ച് നല്‍കുന്ന ചിത്രം തെറ്റാണ്,' ഷിക്കാഗോ മേയര്‍ ബ്രാന്‍ഡണ്‍ ജോണ്‍സണ്‍ പറഞ്ഞു. തന്റെ ഭരണത്തില്‍ ഷിക്കാഗോയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെ, മൊത്തം കുറ്റകൃത്യങ്ങളില്‍ 13 ശതമാനവും, അക്രമ കുറ്റകൃത്യങ്ങളില്‍ 23 ശതമാനവും കുറവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

'ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമല്ലാതെ മറ്റൊരു ന്യായീകരണവുമില്ല,' ഇല്ലിനോയ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജൂലിയാന സ്ട്രാറ്റണ്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫെഡറല്‍ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് മേയര്‍ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗരത്തിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈനികരെ വിന്യസിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഷിക്കാഗോയിലുണ്ട്.