റാന്റോള്‍ഫ് കൗണ്ടി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരു കൗമാരക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. കുട്ടിയുടെ അമ്മയായ കാരി ജോ ഗ്രേവ്‌സ് (36), ആമി ലീ ലോക്ലിയര്‍ (42) എന്നിവര്‍ക്കെതിരെയാണ് നടപടി.

കഴിഞ്ഞ മെയ് മാസത്തിലാണ് ആഷെബോറോയിലെ ഒരു വീട്ടില്‍ കൗമാരക്കാരനെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തി.

തുടര്‍ന്ന് ജൂലൈയില്‍ ഗ്രാന്‍ഡ് ജൂറി ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തി. കാരി ജോ ഗ്രേവ്‌സിനെതിരെ സെക്കന്‍ഡ്-ഡിഗ്രി കൊലപാതകത്തിനും ആമി ലീ ലോക്ലിയറിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിട്ടുള്ളത്.

ജൂലൈ 31-ന് ഇരുവരേയും റോബ്‌സണ്‍, കംബര്‍ലാന്‍ഡ് കൗണ്ടികളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാകാത്തതിന് ഇരുവര്‍ക്കുമെതിരെ നേരത്തെയും വാറന്റ് നിലവിലുണ്ടായിരുന്നു. ഗ്രേവ്‌സിന് ജാമ്യം ലഭിച്ചില്ല, ലോക്ലിയര്‍ക്ക് 3,62,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു.