ചിക്കാഗോ: ഒരു വയസ്സുള്ള മകന്‍ മുങ്ങിമരിച്ച സംഭവത്തില്‍ 31 വയസ്സുകാരിയായ സൂറ അമോണിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. മിഷിഗണ്‍ തടാകത്തില്‍ വെച്ചാണ് കുട്ടി മുങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അമോണിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും, മരണം സംഭവിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യവും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9:45 ഓടെ സൗത്ത് ഷോര്‍ ഡ്രൈവിന്റെ 7000-ബ്ലോക്കില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വെള്ളത്തില്‍ അമോണിനെ കണ്ടെത്തിയെന്നും, അവര്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ചിക്കാഗോ ഫയറിന്റെ മറൈന്‍ യൂണിറ്റ് കുട്ടിയെ രക്ഷപ്പെടുത്തി കോമര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് കുട്ടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമോണ്‍ പോലീസിനോട് പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ്, അമോണിന്റെ സഹോദരി ക്ലോഡിയ അമോണ്‍ മാനസികാരോഗ്യ സഹായത്തിനായി പോലീസിനെ വിളിച്ചിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍, സഹോദരി അക്രമാസക്തയാകാത്തതുകൊണ്ട് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായും ക്ലോഡിയ മാധ്യമങ്ങളോട് പറഞ്ഞു.ചൊവ്വാഴ്ച അമോണിനെ കോടതിയില്‍ ഹാജരാക്കും