ഒര്‍ലാന്‍ഡോ (ഫ്‌ലോറിഡ): ഫ്‌ലോറിഡയില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനുവദിച്ച കറുത്ത കരടികളെ വേട്ടയാടാനുള്ള സീസണ്‍ ഞായറാഴ്ച അവസാനിച്ചു. ഡിസംബര്‍ 6-നാണ് കരടി വേട്ട ആരംഭിച്ചത്.

ഇത്തവണ ആകെ 172 പെര്‍മിറ്റുകള്‍ മാത്രമാണ് ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ (FWC) അനുവദിച്ചത്. എന്നാല്‍ ഈ കുറഞ്ഞ എണ്ണം പെര്‍മിറ്റുകള്‍ക്കായി 1,63,000-ത്തിലധികം അപേക്ഷകരാണ് ഉണ്ടായിരുന്നത്.

സീസണില്‍ ആകെ എത്ര കരടികള്‍ കൊല്ലപ്പെട്ടു എന്ന ഔദ്യോഗിക കണക്ക് FWC ഇതുവരെ പുറത്തുവിട്ടിട്ടില്ല. കണക്കുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

കരടി വേട്ടയ്ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കരടികളെ രക്ഷിക്കാനായി പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് അത് നശിപ്പിക്കാന്‍ 'ബിയര്‍ വാരിയേഴ്‌സ് യുണൈറ്റഡ്' എന്ന സംഘടന 2,000 ഡോളര്‍ വരെ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 37 വേട്ടക്കാര്‍ ഇത്തരത്തില്‍ തങ്ങളെ സമീപിച്ചതായി സംഘടന അവകാശപ്പെട്ടു.

കരടികളുടെ എണ്ണം നിയന്ത്രിക്കാനാണ് വേട്ട അനുവദിച്ചതെന്ന് അധികൃതര്‍ പറയുമ്പോള്‍, ഇത് ക്രൂരമാണെന്നാണ് സംരക്ഷണ പ്രവര്‍ത്തകരുടെ നിലപാട്.