ടെക്‌സസ് :കൊലക്കേസ് പ്രതിയായ തടവുകാരന്‍ ടെക്‌സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1992-ല്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വില്യം പാട്രിക് അലക്‌സാണ്ടര്‍ (55) ആണ് ഈ ഹൈടെക് ക്രിമിനല്‍ സംഘത്തിന്റെ തലവന്‍.

ജയിലില്‍ തടവുകാര്‍ക്ക് നല്‍കുന്ന ഔദ്യോഗിക ടാബ്ലെറ്റുകള്‍ ഹാക്ക് ചെയ്താണ് ഇയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുറംലോകവുമായി ബന്ധപ്പെടാനും മറ്റ് സംസ്ഥാനങ്ങളിലെ തടവുകാരുമായി ഹാക്കിംഗ് വിദ്യകള്‍ പങ്കുവെക്കാനും ഇത് ഉപയോഗിച്ചു.

ഹാക്കിംഗിലൂടെ ജയില്‍ രേഖകളില്‍ തിരിമറി നടത്തി സ്വന്തം മോചനത്തീയതി മാറ്റാന്‍ പോലും ഇയാള്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ജയിലിന് പുറത്തുള്ള രണ്ട് പേരുടെ സഹായത്തോടെയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. സിം കാര്‍ഡുകള്‍, ഫോണുകള്‍, ഹാക്ക് ചെയ്ത ടാബ്ലെറ്റുകള്‍ എന്നിവ എത്തിക്കാന്‍ ഒരു മുന്‍ ജയില്‍ ജീവനക്കാരനും റുനീന്‍ സ്മിത്ത് എന്ന സ്ത്രീയും സഹായിച്ചു.

വിമാനത്താവളങ്ങള്‍ക്കും മറ്റും സമാനമായി ഡ്രോണുകള്‍ ഉപയോഗിച്ച് ജയിലിനുള്ളിലേക്ക് നിരോധിത സാധനങ്ങള്‍ എത്തിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.

ഹൂസ്റ്റണിലെ റുനീന്‍ സ്മിത്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 35 ടാബ്ലെറ്റുകളും നിരവധി കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഈ ടാബ്ലെറ്റുകളെ അതിശക്തമായ ഹാക്കിംഗ് ഉപകരണങ്ങളാക്കി മാറ്റാനാണ് സംഘം ശ്രമിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.