ന്യുയോര്‍ക്ക്: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രയെ ട്രംപ് ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീല സംരക്ഷിക്കാനുള്ള ഏജന്‍സി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നാസയിലെ 900 ജീവനക്കാരെ 2024 ല്‍ പിരിച്ചുവിട്ടിരുന്നു. ഈ ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോള്‍ ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്.

നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയില്‍ ഡൈവേര്‍സിറ്റി-ഇക്വിറ്റി-ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു നീല രാജേന്ദ്രന്‍. ജീവനക്കാരില്‍ വലിയ വിഭാഗത്തെ പിരിച്ചുവിട്ടതിന് പിന്നാലെ നീലയെ നാസയുടെ തന്നെ ഹെഡ് ഓഫ് ഓഫീസ് ഓപ് ടീം എക്‌സലന്‍സ് ആന്റ് എംപ്ലോയീ സക്‌സസ് എന്ന പുതിയ പദവിയിലേക്ക് മാറ്റിയിരുന്നു. നീല കൈകാര്യം ചെയ്ത ചുമതലകള്‍ നാസയുടെ ഹ്യൂമന്‍ റിസോര്‍സ് വിഭാഗത്തിന് കൈമാറി.

നാസയുടെ ഡൈവേര്‍സിറ്റി-ഇക്വിറ്റി-ഇന്‍ക്ലൂഷന്‍ പ്രോഗ്രാം അമേരിക്കക്കാരില്‍ അനാവശ്യമായ മത്സരബുദ്ധിയുണ്ടാക്കുന്നതായും നികുതിപ്പണം പാഴാക്കുന്നതായുമാണ് ട്രംപ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ടീം എക്‌സലന്‍സ് ആന്റ് എംപ്ലോയീ സക്‌സസ് വിഭാഗം മേധാവി സ്ഥാനത്ത് ഡൈവേര്‍സിറ്റി-ഇക്വിറ്റി-ഇന്‍ക്ലൂഷന്‍ പ്രോഗ്രാമിന്റെ പല ചുമതലകളും നീല രാജേന്ദ്രന് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.