വാഷിംഗ്ടണ്‍ ഡി സി :ഗാസ പൂര്‍ണ്ണമായും പിടിച്ചടക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഹമാസിനെ പരാജയപ്പെടുത്തുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.

അതേസമയം, ഇസ്രായേലിലെ യു.എസ്. അംബാസഡര്‍ മൈക്ക് ഹക്കബി, ബന്ദികളുടെ വിഷയത്തില്‍ കാനഡ, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളെ വിമര്‍ശിച്ചു. ഈ രാജ്യങ്ങള്‍ ഹമാസിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ബന്ദികളുടെ മോചനത്തിന് ഇത് തടസ്സമാകുമെന്നും ഹക്കബി പറഞ്ഞു. ഹമാസ് ഗാസയിലെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഹമാസിന്റെ വ്യാജ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.