സ്റ്റാര്‍ക്ക് (ഫ്‌ലോറിഡ): 2008-ല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി മൈക്കല്‍ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്‌ലോറിഡയില്‍ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:13-ന് ഫ്‌ലോറിഡ സ്റ്റേറ്റ് പ്രിസണില്‍ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്.

ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഏഴാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വര്‍ഷം മാത്രം ഫ്‌ലോറിഡയില്‍ 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

2008 ജനുവരി 17-ന് നോര്‍ത്ത് പോര്‍ട്ടിലെ വീട്ടുമുറ്റത്ത് രണ്ട് കുഞ്ഞുങ്ങളോടൊപ്പം നില്‍ക്കുകയായിരുന്ന ഡെനിസ് ആംബര്‍ ലി (21) എന്ന യുവതിയെ മൈക്കല്‍ കിംഗ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി അവരെ കാറില്‍ കെട്ടിയിട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്നു.

കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതിയുടെ ഫോണ്‍ കൈക്കലാക്കിയ ഡെനിസ് 911-ല്‍ വിളിച്ച് കരഞ്ഞുപറഞ്ഞത് അന്ന് വലിയ വാര്‍ത്തയായിരുന്നു. സ്വന്തം ജീവനുവേണ്ടിയും കുഞ്ഞുങ്ങളെ കാണുന്നതിനുവേണ്ടിയും അവര്‍ അപേക്ഷിക്കുന്ന ശബ്ദം റെക്കോര്‍ഡിംഗിലുണ്ടായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയില്‍ താന്‍ യേശുക്രിസ്തുവിനെ കണ്ടെത്തിയെന്നും എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും കിംഗ് പറഞ്ഞെങ്കിലും, ഇരയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കൊല്ലപ്പെട്ട ഡെനിസിന്റെ ഭര്‍ത്താവ് നഥാന്‍ ലി, മകന്‍ നോഹ എന്നിവരടക്കം ശിക്ഷാവിധിക്ക് സാക്ഷികളായി. ഡെനിസിന് പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അവര്‍ എത്തിയത്. 'ഈ അധ്യായം ഇവിടെ അവസാനിക്കുന്നു, ഇനി മറ്റുള്ളവരുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കും,' എന്ന് നഥാന്‍ ലി പ്രതികരിച്ചു.

ഡെനിസിന്റെ മരണത്തിന് പിന്നാലെ, 911 ഓപ്പറേറ്റര്‍മാര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനായി ഫ്‌ലോറിഡ സര്‍ക്കാര്‍ 'ഡെനിസ് ആംബര്‍ ലി ആക്ട്' പാസാക്കിയിരുന്നു.