മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസില്‍ ഐസിഇ ഏജന്റുമാരുടെ നടപടിക്കിടയില്‍ നഴ്സ് വെടിയേറ്റു മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും രംഗത്തെത്തി. ഫെഡറല്‍ ഏജന്റുമാരുടെ അക്രമാസക്തമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വെറ്ററന്‍സ് അഫയേഴ്സ് ആശുപത്രിയിലെ ഐസിഇ നഴ്സായ 37 വയസ്സുകാരന്‍ അലക്‌സ് പ്രെറ്റി കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഐസിഇ ഏജന്റുമാര്‍ ഒരു സ്ത്രീയെ തള്ളുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രെറ്റിയെ ഏജന്റുമാര്‍ കീഴ്‌പ്പെടുത്തുകയും 10 തവണ വെടിവെക്കുകയുമായിരുന്നു.

പ്രെറ്റിയുടെ മരണത്തിന് പിന്നാലെ അമേരിക്കയിലുടനീളം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലൈസന്‍സുള്ള തോക്ക് കൈവശം വെച്ചതാണ് മരണത്തിന് കാരണമെന്ന ഭരണകൂടത്തിന്റെ വാദത്തെ തോക്ക് അവകാശ സംഘടനകള്‍ പോലും തള്ളിക്കളഞ്ഞു.

'അലക്‌സ് പ്രെറ്റിയുടെ കൊലപാതകം ഹൃദയഭേദകമായ ദുരന്തമാണ്. ഇത് എല്ലാ അമേരിക്കക്കാര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. ഫെഡറല്‍ ഏജന്റുമാര്‍ നിയമപരമായ രീതിയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം,' ഒബാമ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മാസ്‌ക് ധരിച്ച ഐസിഇ റിക്രൂട്ടുകള്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒബാമ ആരോപിച്ചു.

: തെളിവുകള്‍ പരിശോധിക്കാതെ വെടിവെപ്പിനെ ന്യായീകരിക്കുന്ന ഭരണകൂടത്തിന്റെ നിലപാടിനെ പ്രസ്താവനയില്‍ വിമര്‍ശിച്ചു.

അനീതിക്കെതിരെ സംസാരിക്കാനും ഭരണകൂടത്തെ ഉത്തരവാദിത്തമുള്ളതാക്കാനും സമാധാനപരമായ പ്രതിഷേധങ്ങളെ ഒബാമ പിന്തുണച്ചു.

മൂന്നാഴ്ചയ്ക്കിടെ മിനിയാപൊളിസില്‍ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേല്‍ക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രെറ്റി. നഗരത്തിലെ ക്രമസമാധാന നില തകരാറിലാണെന്ന് മിനിയാപൊളിസ് പോലീസ് ചീഫും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.