ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്‌കൂളില്‍ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്‌കരിച്ച നൂറിലധികം വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതരുടെ (ICE) നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.

മുന്‍കൂട്ടി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് ക്ലാസ് ബഹിഷ്‌കരിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍-സ്‌കൂള്‍ സസ്‌പെന്‍ഷന്‍ നല്‍കിയത്.വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സ്‌കൂള്‍ സൂപ്രണ്ടിന്റെ നടപടിയെ ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് പ്രശംസിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പാവനമാണെങ്കിലും പഠനം ഉപേക്ഷിച്ചുള്ള പ്രതിഷേധം ശരിയല്ലെന്ന് ബുധനാഴ്ച അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഈ പ്രതിഷേധത്തിന് പിന്നില്‍ അധ്യാപകരോ മറ്റ് ജീവനക്കാരോ ഉണ്ടെന്ന ആരോപണങ്ങള്‍ സ്‌കൂള്‍ മാനേജ്മെന്റ് തള്ളി. ക്ലാസില്‍ പങ്കെടുത്ത മറ്റു കുട്ടികള്‍ക്ക് തടസ്സമില്ലാതെ പഠനം തുടരാന്‍ സൗകര്യമൊരുക്കിയതായും അധികൃതര്‍ അറിയിച്ചു.

മിനിയാപൊളിസില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.ക്ലാസ് സമയത്തുള്ള ഇത്തരം പ്രതിഷേധങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.