വാഷിംഗ്ടണ്‍ ഡിസി: ഭവനരഹിതര്‍ക്കെതിരെ ട്രംപിന്റ് ഭീഷണി: വാഷിംഗ്ടണ്‍ ഡിസിയിലെ ഭവനരഹിതരോട് നഗരം വിട്ടുപോകാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. അവര്‍ക്ക് താമസിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ നല്‍കുമെങ്കിലും അത് തലസ്ഥാന നഗരിയില്‍ നിന്ന് വളരെ ദൂരത്തായിരിക്കുമെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഭവനരഹിതരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഉത്തരവില്‍ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു.ട്രംപിന്റെ പ്രസ്താവനകളെ ഡെമോക്രാറ്റിക് മേയര്‍ മുരിയല്‍ ബൗസര്‍ എതിര്‍ത്തു. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അത് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബൗസര്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയെ ബാഗ്ദാദുമായി താരതമ്യം ചെയ്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും അവര്‍ വിമര്‍ശിച്ചു.

അതേസമയം, വാഷിംഗ്ടണ്‍ ഡിസിയിലെ കൊലപാതക നിരക്ക് ഉയര്‍ന്നതാണെന്നും എന്നാല്‍ മൊത്തത്തിലുള്ള അക്രമസംഭവങ്ങള്‍ മുപ്പത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ഫെഡറല്‍ ഡാറ്റ കാണിക്കുന്നു.ഏകദേശം 3,782 ഭവനരഹിതര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 800 പേര്‍ തെരുവുകളിലാണ് താമസിക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസി ഒരു സംസ്ഥാനമല്ലാത്തതിനാല്‍, ഫെഡറല്‍ സര്‍ക്കാരിന് പ്രാദേശിക നിയമങ്ങളില്‍ ഇടപെടാന്‍ അധികാരമുണ്ട്.