വാഷിംഗ്ടണ്‍ ഡി സി :2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ടിക്ടോക്കില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കിയതോടെ, അമേരിക്കന്‍ ഉടമസ്ഥതയിലേക്ക് ടിക്ടോക് മാറുന്നതിനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ശക്തമാകുന്നു.

'ടിക്ടോക്കിലെ യുവാക്കളേ, ഞാനാണ് ടിക്ടോക് രക്ഷിച്ചത്. അതുകൊണ്ട് നിങ്ങള്‍ എന്നോട് കടപ്പെട്ടവരാണ്,' എന്നാണ് ട്രംപിന്റെ വീണ്ടുമെത്തല്‍ സന്ദേശം.വാന്‍സ് പറഞ്ഞു: 'പ്രസിഡന്റ് ട്രംപിന് നന്ദി, ടിക്ടോക്കില്‍ തിരിച്ചെത്തിയതില്‍ സന്തോഷം! വൈറ്റ് ഹൗസില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ ഇവിടെ കാണാം - ചില 'സോംബ്രേരോ മീംസ്' പോലും ഉണ്ടായേക്കാം.'

2020-ല്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കാണപ്പെട്ട ടിക്ടോക്ക് നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പിനുള്ള റാലികളും ക്യാമ്പെയ്ന്‍ വീഡിയോകളും പങ്കുവെക്കാന്‍ പിന്നീട് ട്രംപ് ടിക്ടോക്കില്‍ സജീവമാകുകയായിരുന്നു.

2025-ല്‍ വീണ്ടും പ്രസിഡന്റായി അധികാരത്തില്‍ എത്തിയതോടെ, ട്രംപ് ആദ്യ ദിനം തന്നെ ടിക്ടോക്ക് നിരോധനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പുവച്ചു. ഇതോടെ അമേരിക്കന്‍ നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ഉടമസ്ഥാവകാശ കൈമാറ്റം അടുത്തിടപെടലുകളില്‍ എത്തുകയാണ്.