വാഷിംഗ്ടണ്‍, ഡി.സി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ ഇനി വിസ നിഷേധിക്കാനുള്ള കാരണങ്ങളായി പരിഗണിക്കാം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച്, അത്തരം രോഗാവസ്ഥകളുള്ള വിദേശ പൗരന്മാര്‍ ഭാവിയില്‍ ''പൊതു ചാര്‍ജ്'' ആയി മാറാനുള്ള സാധ്യതയുണ്ടെന്ന നിലപാടിലാണ് അധികാരികള്‍. ഇത് യുഎസിന്റെ ആരോഗ്യ വിഭവങ്ങള്‍ക്ക് അധികഭാരമാകുമെന്ന് ഭരണകൂടം വാദിക്കുന്നു.

മുമ്പ് പ്രധാനമായും സാംക്രമിക രോഗങ്ങള്‍ക്കും വാക്‌സിനേഷന്‍ ചരിത്രത്തിനുമായിരുന്നു വിസ സ്‌ക്രീനിംഗ്. എന്നാല്‍ പുതിയ നയം ശ്വസന, ഉപാപചയ, നാഡീ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ രോഗാവസ്ഥകളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുന്നു.

അപേക്ഷകര്‍ക്ക് അവരുടെ രോഗചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക ശേഷി തെളിയിക്കേണ്ടതുണ്ടെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യാവസ്ഥയും വിലയിരുത്തലില്‍ ഉള്‍പ്പെടുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.