വാഷിംഗ്ടണ്‍ ഡി സി :ഇല്‍ഹാന്‍ ഒമറിനെതിരെ കടുത്ത ആരോപണങ്ങളുമായി ട്രംപ്. സോമാലിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ യുഎസ് സേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട്, 'തന്റെ അഴിമതി നിറഞ്ഞ ജന്മനാടിനെ സംരക്ഷിക്കാന്‍ ഇല്‍ഹാന്‍ ഒമര്‍ അവിടെ ഉണ്ടായിരുന്നോ?' എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

43 വയസ്സുള്ള ഒമര്‍ സൊമാലിയയില്‍ ജനിച്ച ഒരു മുസ്ലീമാണ്, കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സൊമാലി അമേരിക്കക്കാരിയാണ്. എട്ട് വയസ്സുള്ളപ്പോള്‍ അവരും കുടുംബവും രാജ്യം വിട്ട് പലായനം ചെയ്തു, നാല് വര്‍ഷം കെനിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചെലവഴിച്ച ശേഷം കുടുംബം അമേരിക്കയിലേക്ക് താമസം മാറി. 2000 ല്‍ അവര്‍ ഒരു യുഎസ് പൗരയായി.

ഒമറിന്റെ ആസ്തി വര്‍ധിച്ചതിനെക്കുറിച്ച് നീതിന്യായ വകുപ്പ് അന്വേഷണം നടത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഒമറിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.

ട്രംപിന് തന്നോട് 'ഭ്രാന്തമായ അഭിനിവേശമാണെന്നും' (Obsessed), അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗങ്ങളാണ് സമൂഹത്തില്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇല്‍ഹാന്‍ ഒമര്‍ മുന്‍പ് പ്രതികരിച്ചിട്ടുണ്ട്.