തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സിപിഐ.എം നിലപാടിനെ വിമർശിച്ച് വി. ഡി സതീശൻ എംഎ‍ൽഎ. അസഹിഷ്ണുത കൊണ്ടും അസ്വസ്ഥതകൊണ്ടും സിപിഐ.എം ഊർദ്ധ ശ്വാസം വലിക്കുകയാണെന്നും വി. ഡി സതീശൻ പരിഹസിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു വി. ഡി സതീശന്റെ പ്രതികരണം.

അസഹിഷ്ണുത, അസ്വസ്ഥത, ഭീതി, ജീർണ്ണത തുടങ്ങിയ രോഗങ്ങൾ കൊണ്ട് കേരളത്തിലെ സിപിഐ.എം ഊർദ്ധശ്വാസം വലിക്കുകയാണ്,' വി. ഡി സതീശൻ ഫേസ്‌ബുക്കിലെഴുതി.

സ്വർണക്കടത്ത് കേസ്, ബെംഗളൂരു മയക്ക് മരുന്ന് കേസിൽ സിപിഐ.എം സംസ്ഥാന സെക്രട്ടറ കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തതുമുൾപ്പെടെ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നതിനിടെയാണ് മാധ്യമ നുണകൾക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരിൽ സിപിഎം പരിപാടി സംഘടിപ്പിച്ചത്.

പത്ര ദൃശ്യ ഓൺലൈൻ മാധ്യമങ്ങൾ സർക്കാരിനും പാർട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് പാർട്ടി ബ്രാഞ്ചുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. മാധ്യമ നുണകൾക്കെതിരെയുള്ള പ്രതിഷേധം ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നും മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്നും സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ വാർത്തകൾ രാഷ്ട്രീയ താത്പര്യത്തോടെയാണ് നൽകുന്നതെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. വാർത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താൽപര്യം തെളിഞ്ഞു കാണാമെന്നും വിമർശിച്ചിരുന്നു.