തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിക്ക് ഇഷ്ടമുള്ള സ്‌കൂളിൽ ടി സി ഇല്ലാതെ ചേരാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും സർക്കാർ ഇതിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ അത് നൽകേണ്ടതുണ്ട്. നിയമസഭയിൽ എ എൻ ഷംസീർ എംഎൽഎയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 (2), (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ടിസി നൽകേണ്ടതുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ചേരുവാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്‌മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്‌കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്‌മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേയമയം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖ സവിസ്തരം പ്രതിപാദിക്കുന്നു.