തിരുവനന്തപുരം: ത്രിപുരയിലെ സിപിഎം തോൽവിയെ വിലയിരുത്തിൽ കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. ത്രിപുരയിലെ ജനങ്ങൾ സിപിഐ.എം എന്ന പാർട്ടിയേയും അതിന്റെ ഭരണത്തേയും അങ്ങേയറ്റം വെറുത്തിരുന്നു എന്നത് തന്നെയാണ് ഈ ജനവിധികൊണ്ട് ബോധ്യമാവുന്നതെന്ന് വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറഇച്ചു. ജനങ്ങൾ ഒന്നടങ്കം സിപിഐ.എം വിരുദ്ധ പക്ഷത്തേക്ക് ചായുന്നതിന് മറ്റ് ന്യായീകരണങ്ങളില്ല. പാർട്ടികളോ നേതാക്കളോ വിചാരിച്ചതുകൊണ്ട് മാത്രം ഇത്ര വലിയ ഒരു കുത്തൊഴുക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'തങ്ങൾക്ക് സ്വാധീനമുള്ളിടത്ത് കോൺഗ്രസ് പോലുള്ള ജനാധിപത്യ സ്വഭാവമുള്ള മിതവാദി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാൻ നോക്കിയാൽ അത് താൽക്കാലികമായി സിപിഎമ്മിന് പ്രയോജനം ചെയ്‌തേക്കാം, പക്ഷേ പൊറുതിമുട്ടിയ ജനങ്ങൾ അവസാനം രണ്ടും കൽപ്പിച്ച് ആരേയും സ്വീകരിക്കുന്ന നിലവരുമെന്നാണ് നേരത്തെ ബംഗാളും ഇപ്പോൾ ത്രിപുരയും നൽകുന്ന പാഠം. ആർക്കാണ് സിപിഎമ്മിന്റെ അക്രമോത്സുകതക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സാധിക്കുക, അവരിലേക്ക് ചായുക എന്നതല്ലാതെ ജനങ്ങൾക്ക് മറ്റ് മാർഗമില്ലാത്ത ഗതികേടാണ് വന്നുചേരുന്നത്. ബംഗാളിൽ ആ ജനവികാരം പ്രയോജനപ്പെടുത്താനായത് മമത ബാനർജിക്ക് ആയിരുന്നുവെങ്കിൽ ത്രിപുരയിൽ ബിജെപി നേട്ടം കൊയ്യുന്ന നിരാശാജനകമായ കാഴ്ച നമുക്ക് കാണേണ്ടി വരുന്നു' വി.ടി ബൽറാം പറഞ്ഞു.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ച് കോളേജ് യൂണിയനുകളും കണ്ണൂരിലെ പഞ്ചായത്തുകളുമൊക്കെ എതിരില്ലാതെ ജയിക്കുന്നതിലെ ജനാധിപത്യവിരുദ്ധത ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അവരോട് സിപിഎമ്മുകാർ പതിവായി ചോദിക്കുന്ന മറുചോദ്യം 'നിങ്ങൾക്ക് സ്ഥാനാർത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ' എന്നതാണ്. എന്തുകൊണ്ട് സിപിഎമ്മിനെതിരെ നോമിനേഷൻ കൊടുക്കാൻ പോലും ആളുകൾ മടിക്കുന്നു അഥവാ ഭയക്കുന്നു എന്ന യഥാർത്ഥ ചോദ്യത്തിൽ നിന്ന് ഒളിച്ചോടാനാണ് ഈ മുട്ടാപ്പോക്ക് മറുചോദ്യവും സ്ഥായീഭാവമായ പുച്ഛവുമായി അവർ ഇറങ്ങാറുള്ളത്.

ഏതായാലും ആ സിപിഎമ്മാണിപ്പോൾ ത്രിപുരയിൽ സ്വയം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാൻ പതിവുപോലെ ശതമാനക്കണക്കുകളുമായി വൃഥാശ്രമം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം നോക്കുമ്പോൾ ഇത്തവണയും സിപിഎമ്മിന് കാര്യമായ ക്ഷീണമില്ല എന്നും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയതാണ് പ്രശ്‌നകാരണം എന്നും ഒറ്റനോട്ടത്തിൽ തോന്നുമായിരിക്കാം. എന്നാൽ ത്രിപുരയിലെ ഏറ്റവും ഒടുവിലെ പൊതുതെരഞ്ഞെടുപ്പ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു എന്നത് മറക്കരുത്. 64% ലേറെ വോട്ടാണ് അന്നവിടെ സിപിഎമ്മിന് കിട്ടിയത്. കോൺഗ്രസിന് കിട്ടിയത് വെറും 15.2% വോട്ട്. ബിജെപിക്ക് അന്ന് കിട്ടിയത് 5.7% വോട്ട്. ആ സിപിഎമ്മിന് ഇന്ന് ഇരുപത് ശതമാനത്തോളം വോട്ട് കുറഞ്ഞ് 45% ലെത്തിയിട്ടുണ്ടെങ്കിൽ അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല. കോൺഗ്രസിൽ നിന്ന് ഒഴുകിയതിനേക്കാൾ സിപിഎമ്മിൽ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടർമാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ഐഎൻപിടി യുമായി ചേർന്ന് കോൺഗ്രസ് മത്സരിച്ചതുകൊണ്ടാണ് 35 ശതമാനത്തോളം വോട്ട് അന്ന് ലഭിച്ചത്. കോൺഗ്രസ് ഒറ്റക്ക് മത്സരിച്ച ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുമായുള്ള താരതമ്യമാണ് കൂടുതൽ യുക്തിസഹമായിട്ടുള്ളത്.

മണിക് സർക്കാർ എന്ന മുഖ്യമന്ത്രിയുടെ കട്ടൻചായ, പരിപ്പുവട, സൈക്കിൾ യാത്ര, 1825 രൂപയുടെ ബാങ്ക് ബാലൻസ് എന്നിങ്ങനെയുള്ള പുറമേക്ക് പ്രചരിച്ചിരുന്ന ലളിതജീവിത കാൽപ്പനിക വർണ്ണനകൾക്കപ്പുറം ത്രിപുരയിലെ ജനങ്ങൾ സിപിഎം എന്ന പാർട്ടിയേയും അതിന്റെ ഭരണത്തേയും അങ്ങേയറ്റം വെറുത്തിരുന്നു എന്നത് തന്നെയാണ് ഈ ജനവിധികൊണ്ട് ബോധ്യമാവുന്നത്. ജനങ്ങൾ ഒന്നടങ്കം സിപിഎം വിരുദ്ധ പക്ഷത്തേക്ക് ചായുന്നതിന് മറ്റ് ന്യായീകരണങ്ങളില്ല. പാർട്ടികളോ നേതാക്കളോ വിചാരിച്ചതുകൊണ്ട് മാത്രം ഇത്ര വലിയ ഒരു കുത്തൊഴുക്ക് ഉണ്ടാവില്ല.

കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ഒരു സംസ്ഥാന തല വേർഷനായിരുന്നു ത്രിപുരയിലും കാൽ നൂറ്റാണ്ടായി അവർ നിലനിർത്തിപ്പോന്നിരുന്നത് എന്നതാണ് പലരും ഇനിയും തിരിച്ചറിയാത്ത യാഥാർത്ഥ്യം. ജനാധിപത്യപരമായ യാതൊരു പ്രവർത്തന സ്വാതന്ത്ര്യവും അനുവദിക്കാതെ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായി അടിച്ചമർത്തിയും കൊലപ്പെടുത്തിയും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും സ്വന്തം സമഗ്രാധിപത്യം അരക്കിട്ടുറപ്പിക്കുന്ന ഫാഷിസ്റ്റ് പ്രവർത്തന ശൈലി തന്നെയായിരുന്നു ത്രിപുരയിലും സിപിഎമ്മിന്റേത്. മൂന്നര പതിറ്റാണ്ട് കാലം ബംഗാളിലും സ്ഥിതി അതുതന്നെയായിരുന്നു. 75 വർഷത്തെ സോവിയറ്റ് യൂണിയന്റേയും ഇപ്പോഴും തുടരുന്ന ചൈനയുടെയും ഉത്തര കൊറിയയുടേയുമൊക്കെ കമ്മ്യൂണിസ്റ്റ് അനുഭവവും ഇതുതന്നെയാണ്. പൂർണ്ണമായും തകർന്നടിയുമ്പോൾ മാത്രമാണ് ഇതിനേക്കുറിച്ചുള്ള വാർത്തകൾ പോലും പുറത്തു വരുന്നത് എന്നേയുള്ളൂ.

തങ്ങൾക്ക് സ്വാധീനമുള്ളിടത്ത് കോൺഗ്രസ് പോലുള്ള ജനാധിപത്യ സ്വഭാവമുള്ള മിതവാദി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാൻ നോക്കിയാൽ അത് താൽക്കാലികമായി സിപിഎമ്മിന് പ്രയോജനം ചെയ്‌തേക്കാം, പക്ഷേ പൊറുതിമുട്ടിയ ജനങ്ങൾ അവസാനം രണ്ടും കൽപ്പിച്ച് ആരേയും സ്വീകരിക്കുന്ന നിലവരുമെന്നാണ് നേരത്തെ ബംഗാളും ഇപ്പോൾ ത്രിപുരയും നൽകുന്ന പാഠം. ആർക്കാണ് സിപിഎമ്മിന്റെ അക്രമോത്സുകതക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സാധിക്കുക, അവരിലേക്ക് ചായുക എന്നതല്ലാതെ ജനങ്ങൾക്ക് മറ്റ് മാർഗമില്ലാത്ത ഗതികേടാണ് വന്നുചേരുന്നത്. ബംഗാളിൽ ആ ജനവികാരം പ്രയോജനപ്പെടുത്താനായത് മമത ബാനർജിക്ക് ആയിരുന്നുവെങ്കിൽ ത്രിപുരയിൽ ബിജെപി നേട്ടം കൊയ്യുന്ന നിരാശാജനകമായ കാഴ്ച നമുക്ക് കാണേണ്ടി വരുന്നു.

അതുകൊണ്ട്, ഇനിയെങ്കിലും ശരിയായ പാഠം പഠിച്ച് സ്വയം തിരുത്തേണ്ടത് സിപിഎം തന്നെയാണ്, അവർ അവശേഷിക്കുന്ന ഏക സ്ഥലമായ കേരളത്തിലെങ്കിലും. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസത്തിന്റെ സഹജമായ അസഹിഷ്ണുതയായിരുന്നു കോൺഗ്രസ് അടക്കമുള്ളവരോടുള്ള അടിച്ചമർത്തലായി മാറിയതെങ്കിൽ കേരളത്തിൽ വരുമ്പോൾ കോൺഗ്രസിനെ ഇല്ലാതാക്കുക, ബിജെപിയെ വളർത്തുക എന്നത് സിപിഎമ്മിന്റെ ആസൂത്രിതമായ രാഷ്ട്രീയ അജണ്ട കൂടിയാണ്. ജനസംഖ്യയിൽ പകുതിയോളം ന്യൂനപക്ഷ സമുദായങ്ങളായ കേരളത്തിൽ ബിജെപിയെ വളർത്തിയാൽ ആ ഭീതിയിൽ ന്യൂനപക്ഷങ്ങളെ എന്നും തങ്ങളോടൊപ്പം നിർത്താമെന്നും കേരളത്തിലെ അധികാരം എന്നും നിലനിർത്താമെന്നുള്ള ഹീനമായ സങ്കുചിത രാഷ്ട്രീയമാണ് കേരളത്തിലെ സിപിഎമ്മിന്റേത്. ഇതിനെ തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും കേരളം ത്രിപുരയോട് അടുത്തു കൊണ്ടിരിക്കുകയാണ്.