ബംഗളുരു: യെദ്യൂരപ്പയുടെ രാജിയോടെ നേരത്തെ തള്ളിയ ആളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കേണ്ട ഗതികേടിലായിരിക്കുകയാണ് കർണാടക ഗവർണർ വിജുഭായി വാല. ബിജെപിയുടെ പാവയായി യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച ഗവർണറുടെ ധാർമ്മികത ഈ രാജിയോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

കോൺഗ്രസ്സ്- ജെ ഡി എസ് സഖ്യം 115 അംഗങ്ങളുടെ പിന്തുണയോടെ ഗവർണറെ സമീപിച്ചപ്പോൾ അത് നിഷ്‌കരുണം അവഗണിച്ച സംഘപരിവാർ അനുഭാവിയായ ഗവർണർ വിജുഭായി വാലക്ക് ഇത് നാണക്കേടിന്റെ കൂടി മുഹൂർത്തമാണ്. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ നടപടിക്ക് മുഖമടച്ച് കിട്ടിയ അടിയായി യെദ്യൂരപ്പയുടെ രാജി. നേരത്തെ താൻ പറഞ്ഞയച്ച കുമാരസ്വാമിയെയും സംഘത്തെയും സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കേണ്ട ഉത്തരവാദിത്തം ഇനി ഗവർണർക്കാണ്.

ഇതല്ലാതെ ബിജെപിക്കുവേണ്ടി ഒരു നാണംകെട്ട കളികളിക്കാനും തൽക്കാലം ഗവർണർക്കാകില്ല. നേരത്തെ സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച തിരിച്ചടിക്ക് പുറമെയാണ് ഇപ്പോൾ രണ്ടാമത്തെ പ്രഹരവും ഗവർണറെ തേടിയെത്തിയിരിക്കുന്നത്. തന്റെ അധാർമ്മിക തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവർണർ രാജിവെക്കുമെന്ന പ്രതീക്ഷയുംവേണ്ട. അമിത്ഷാ-മോദി സഖ്യത്തിന് സമീപകാലത്തെങ്ങും കിട്ടാത്ത തിരിച്ചടിയാണ് കർണാടകയിൽ നിന്നു കിട്ടിയിരിക്കുന്നത്.

അതിനാൽ എങ്ങനെയും കുമാരസ്വാമിയെ താഴെയിറക്കാനുള്ള നീക്കങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാകും. അതുകൊണ്ടുതന്നെ 115 അംഗങ്ങളുമായി നൂൽപ്പാലത്തിലൂടെയെന്ന പോലെ ഭരണം തുടരേണ്ട കുമാരസ്വാമി സർക്കാരിനെ. ഏതെങ്കിലും തരത്തിൽ അധികാര ദുർവിനിയോഗം നടത്തി പ്രതിസന്ധിയിലാക്കാൻ ഗവർണർ ശ്രമിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.