തിരുവനന്തപുരം: സിനിമ-സിരിയൽ ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ വക്കം മോഹന്റെ മരണം ഉൾക്കൊള്ളാനാവാതെ സിനിമാ-സീരിയലിൽ മേഖല. വൃക്കരോഗത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വക്കത്തെ വീട്ടുവളപ്പിൽ. 55 വയസ്സായിരുന്നു.

30 വർഷമായി ഡബ്ബിങ് രംഗത്ത് സജീവമാണ്. മുന്നൂറോളം സിനിമയിൽ ശബ്ദം നൽകിയിട്ടുണ്ട്. കൂടുതലും വില്ലൻവേഷങ്ങൾക്കാണ് ശബ്ദം നൽകിയത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഉള്ളൂർ പ്രശാന്ത് നഗറിലെ ലക്ഷ്മി ഭവനിലായിരുന്നു താമസം. വക്കം കടയ്ക്കാവൂർ കൊന്നവിളാകത്ത് വീട്ടിൽ വാസുദേവൻ പിള്ളയുടെയും മാധവിക്കുട്ടിഅമ്മയുടെയും മകനാണ്. ഉള്ളൂർ പ്രശാന്ത് നഗറിൽ ലക്ഷ്മി ഭവനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.

ദേവൻ, ഭീമൻരഘു, ക്യാപ്ടൻ രാജു, മോഹൻരാജ് എന്നിവരുടെ വില്ലൻ വേഷങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ദൂരദർശനിലെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ ഒഫ് ഫിലിം ആൻഡ് ടിവി എന്ന സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അമൃതസർ മിലിട്ടറി നഴ്‌സ് രമയാണ് ഭാര്യ. ഏകമകൾ ഉണ്ണിമായ.