ഇന്ത്യയുടെ അത്ലറ്റിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ കായിക രംഗത്ത് നിന്ന് വിരമിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ ഏക ഡിസ്‌കസ് തത്രോ താരമെന്ന റെക്കോർഡുമായാണ് താരം തന്റെ കരിയർ അവസാനിപ്പിച്ചിരിക്കുന്നത്.

ജൂലൈ 5 ന് 35-ാം പിറന്നാളിന് മുൻപാണ് നാല് വട്ടം ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുള്ള താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം അറിയിച്ചതിന് പിന്നാലെ അത്ലറ്റിക്‌സ് ഫെഡറേഷനാണ് താരം വിരമിക്കുന്നതായ വാർത്ത ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

മൈസൂർ സ്വദേശികളായ ഇദ്ദേഹത്തിന്റെ കുടുംബം വികാസിന് ആറ് വയസുള്ളപ്പോൾ അമേരിക്കയിലെ മേരിലാന്റിലേക്ക് കുടിയേറിയിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛൻ ശിവ, മുൻ അത്ലറ്റും 1988 ലെ ഒളിംപിക്‌സ് സംഘത്തിന്റെ കോച്ചുമായിരുന്നു.

2012 ൽ ഇദ്ദേഹം കുറിച്ച 66.28 മീറ്ററാണ് ഡിസ്‌കസ് ത്രോയിലെ ദേശീയ റെക്കോർഡ്. 2013 ലും 2015 ലും ഏഷ്യൽ ഗെയിംസിൽ സ്വർണം നേടിയ താരം 2014 ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി്. 2004 മുതൽ 2016 വരെ എല്ലാ ഒളിമ്പിക്‌സിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. രാജ്യം 2017ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

എന്നാൽ ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി നടത്തിയ സെലക്ഷനിൽ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതാണ് കോമൺവെൽത്ത് ഗെയിംസിനുള്ള ടീമിൽ ഇടം ലഭിക്കാതെ പോയത്. ഇപ്പോൾ മേരിലാന്റിലുള്ള വികാസിനോട് ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു.