കോഴിക്കോട്: കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി തലശേരി മമോട്ടി വീട്ടിൽ കെ എം വിപിനെ (44) വടകര ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

മടപ്പള്ളി സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം വാങ്ങി വിമാന താവളത്തിൽ ചായക്കട ശരിപ്പെടുത്തിതരാം എന്ന് വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി അരുൺകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്ത് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാണ്ടിൽ കഴിഞ്ഞു വരികയാണ്. എയർ പോർട്ട് ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ ചോമ്പാല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തലശേരി സ്റ്റേഷനിലും ഇതേ പ്രതികൾക്കെതിരെ കേസുകൾ നിലവിലുണ്ട്. എയർപോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചാണ് പ്രതികൾ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയത്.

ഇപ്പോഴും ഒളിവിൽ കഴിഞ്ഞ് വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കി കൊണ്ടിരിക്കെയാണ് കാക്കൂർ പൊലീസിന്റെ സഹായത്തോടെ ചേളന്നൂർ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചോമ്പാൽ സ്റ്റേഷന് പുറമെ മറ്റിടങ്ങളിലും സമാനമായി നടന്ന ഇത്തരം തട്ടിപ്പുകൾക്കു പിന്നിലും ഈ റാക്കറ്റുകൾ തന്നെയാണെന്നാണ് സൂചന. നിരവധി പേരെ ഈ സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പല സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു ഇവർ ലക്ഷങ്ങൾ തട്ടിയതായി ചോമ്പാൽ പൊലീസ് പറഞ്ഞു.

ചോമ്പാല ഇൻസ്‌പെക്ടർ ടി പി സുമേഷ്, എസ് ഐ നിഖിൽ എസ്, അഡീഷണൽ എസ് ഐ അശോകൻ, എ എസ് ഐ മാരായ മനോജൻ, മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജി, ഷീന, ജയപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി റിമാൻഡ് ചെയ്തു.