തൃശൂർ: ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ വിഘ്‌നേഷ് കൃഷ്ണ (അമ്പിളി) പീഡനക്കേസിൽ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വിഡിയോകളും വീണ്ടും വൈറലായി. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് നിറയുന്നത്. മുമ്പ് അമ്പിളി ചെയ്ത പോസ്റ്റുകളാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്' എന്ന പഴയ പോസ്റ്റ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്. മുൻപ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്‌നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.

നീണ്ട നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണ പൊലീസിന്റെ പിടിയിലായത്കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമത്തിലുടെ പെൺകുട്ടിയുമായി അടുത്ത വിഘ്‌നേഷ് ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് പെൺകുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതോടെ ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ പറയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പോക്‌സോ കേസെടുത്തതോടെ യുവാവ് മുങ്ങി.

തൃശൂർ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് അമ്പിളി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്പിളി പാസ്‌പോർട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് അമ്പിളിയുടെ പേരിലുള്ള പാസ്‌പോർട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമുള്ള കഥ പൊലീസ് തയാറാക്കി. ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിച്ചു.

പാസ്‌പോർട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന പൊലീസ് സംഘം പിതാവിനെ പിന്തുടർന്നു. തുടർന്നാണ് തിരൂരിലെ ബന്ധുവീട്ടിൽനിന്ന് അമ്പിളിയെ പിടികൂടിയത്. പോക്‌സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിക്കുളങ്ങര സിഐ. എം.കെ. മുരളി, എസ്‌ഐ. ഉദയകുമാർ, സിപിഒമാരായ അഖിൽ, സജീവ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.