കണ്ണൂർ: മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി കുഴഞ്ഞു വീണു മരിച്ചു.വെള്ളിയാഴ്‌ച്ച ഉച്ചയോടെ താണ പള്ളിയിൽ ജുമാനമസ്‌കാരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ താണ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണുരിലെ സാമുഹ്യ, സാംസ്‌കാരിക മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അബ്ദുൽ ഖാദർ മൗലവിയുടെത്.മികച്ച പ്രാസംഗികനും സംഘാടകനുമായ അദ്ദേഹം രാഷ്ട്രീയ രംഗത്തെ സൗമ്യ സാന്നിധ്യമായാണ് അറിയപ്പെട്ടിരുന്നത്. വടക്കെ മലബാറിലെ മുസ്ലിം ലീഗ് രാഷ്ട്രിയത്തിലെ കരുത്തുറ്റ വ്യക്തിത്വങ്ങളിലൊന്നായ മൗലവി കണ്ണുരിലെ യു.ഡി.എഫിന് ശക്തി പകർന്ന നേതാക്കളിലൊരാളായിരുന്നു. അദ്ധ്യാപകനായി രാഷ്ട്രീയ രംഗത്ത് വന്ന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

വടക്കെ മലബാറിലെ മുസ്ലിം ലീഗിന്റെ സൗമ്യ മുഖവും നിറഞ്ഞ ചിരിയുമായിരുന്നു മൗലവിയുടെ പ്രത്യേകത. താഴെ തട്ടിൽ വരെയുള്ള പ്രവർത്തകരുടെ വികാരമറിയാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള കഴിവും ദീർഘവീക്ഷണവും മൗലവിക്ക് പൊതു സ്വീകാര്യത നേടികൊടുത്തിരുന്നു. ഓരോ വിഷയവും ആഴത്തിൽ പഠിച്ചു പ്രസംഗിക്കാനുള്ള കഴിവ് അദ്ദേഹത്തിനെ പൊതുവേദികളിൽ മികച്ച പ്രാസംഗികരുടെ മുൻനിരയിലെത്തിച്ചിരുന്നു.

അധികാരസ്ഥാനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ താൽപര്യം കാണിച്ച മൗലവി സംഘടന ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രാപ്പകൽ പ്രവർത്തിച്ചത്. തനിക്ക് ശേഷം എത്രയോ തലമുറകൾ കഴിഞ്ഞ് വന്നവർ പോലും അധികാരത്തിന്റെ ശ്രേണികൾ കയറി പോകുമ്പോൾ സുഫി തുല്യനായ നിർമമതയോടെ പാർട്ടി വേദികളിലും സംഘടനാ പ്രവർത്തനങ്ങളിൽ മാത്രം മുഴുകുകയായിരുന്നു മൗലവി ' കെ.എം.സി.സിയും സി.എച്ച് സെന്ററും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വടക്കെ മലബാറിൽ ചുക്കാൻ പിടിച്ച നേതാക്കളിലൊരാൾ വി.കെ അബ്ദുൽ ഖാദർ മൗലവിയായിരുന്നു.