പത്തനംതിട്ട: വ്യവസായ വകുപ്പിൽ നിന്ന് വായ്പയെടുത്ത പാവപ്പെട്ട മധ്യവയസ്‌കനെ പറഞ്ഞു പറ്റിച്ച് 94,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പിന്നിലുള്ള സംഘത്തലവനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നിർധന കുടുംബാംഗമായ തട്ടിപ്പുകാരിയോട് പൊലീസിന് സോഫ്ട് കോർണർ തോന്നിയതു കാരണം വാർത്ത മാധ്യമങ്ങൾക്ക് നൽകാതെ മുക്കി.

ഇലന്തൂർ കാരംവേലി നെല്ലിക്കാല ശ്രീഭവനിൽ ശോഭന കുമാരിയുടെ മകൾ ശ്രീദേവി (25)യെയാണ് ശനിയാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് എടുത്ത വായ്പ തുക മടക്കി അടയ്ക്കാൻ കഴിയാതെ വലഞ്ഞിരുന്ന വള്ളിക്കോട് വാഴമുട്ടം ഐക്കര വീട്ടിൽ രവീന്ദ്രൻ നായരെയാണ് (56) യുവതിയും ഹരി എന്ന യുവാവും ചേർന്ന് പറ്റിച്ചത്.

1.25 ലക്ഷം രൂപയുടെ വായ്പാ കുടിശികയാണ് രവീന്ദ്രനുണ്ടായിരുന്നത്. 94,000 രൂപയാക്കി ഇത് കുറച്ച് നൽകാമെന്നും താൻ വ്യവസായ വകുപ്പ് ജീവനക്കാരിയാണെന്നും ശ്രീദേവി രവീന്ദ്രൻ നായരോട് പറഞ്ഞു. ഇതിൻ പ്രകാരം 94,000 രൂപ ഇയാളിൽ നിന്നും വാങ്ങി. കലക്ടറേറ്റിന് മുന്നിലെ അരോമ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. പണം നഷ്ടമായെന്നും താൻ തട്ടിപ്പിന് ഇരയായെന്നും ബോധ്യമായപ്പോഴാണ് പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ശ്രീദേവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ദീപ്തി നിന്ന പേരാണ് ഇവർ രവീന്ദ്രൻ നായരോട് പറഞ്ഞിരുന്നത്. ഇന്ന് ഉച്ചവരെയും പൊലീസിനോടും ഇതേ പേര് തന്നെ പറഞ്ഞു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് വാസ്തവം പുറത്തു വന്നത്. ഡിഗ്രി വരെ പഠിച്ചിട്ടുള്ള ശ്രീദേവി നിർധന കുടുംബാംഗമാണ്. ഇവരുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി കദനകഥ പറഞ്ഞതോടെ പൊലീസിന്റെ മനമലിഞ്ഞു. തട്ടിപ്പു കഥ മാധ്യമങ്ങൾക്ക് നൽകാതിരിക്കാൻ പൊലീസ് ശ്രമം നടത്തുകയും ചെയ്തിരുന്നു. വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.